മുംബൈ : ജൂൺ 19-ന് നടക്കുന്ന ശിവസേനയുടെ 60-ാമത് സ്ഥാപക ദിനത്തിന് മുന്നോടിയായി മഹാരാഷ്ട്രയിൽ വമ്പൻ രാഷ്ട്രീയനീക്കം. ‘ഓപ്പറേഷൻ ടൈഗർ’ എന്ന് പേരിട്ടിരിക്കുന്ന ഈ രാഷ്ട്രീയ ദൗത്യത്തിലൂടെ ഉദ്ധവ് താക്കറെയുടെ ശിവസേന (UBT) വിഭാഗത്തിന് കനത്ത തിരിച്ചടി നൽകാൻ ഒരുങ്ങുകയാണ് ശിവസേന ഷിൻഡെ വിഭാഗം. ഈ നീക്കത്തിന്റെ ഭാഗമായി ശിവസേന യുബിടിയിൽ നിന്നും 6 എംപിമാർ ഷിൻഡെ ഗ്രൂപ്പിൽ ചേരാൻ ഒരുങ്ങുകയാണ്. ആകെയുള്ള ഒൻപത് എംപിമാരിൽ ആറ് പേരും പാർട്ടി വിടുന്നതോടെ വൻ തകർച്ച ആയിരിക്കും ശിവസേന യുബിടി നേരിടേണ്ടി വരിക.
ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയ്ക്ക് പാർട്ടിയിൽ കൂടുതൽ ഉയർന്ന പദവി നൽകാൻ ജൂൺ 19-ലെ സ്ഥാപക ദിനത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന സൂചനകളാണ് മുതിർന്ന എംപിമാരെ ചൊടിപ്പിച്ചത്. യുവനേതാവായ ആദിത്യയുടെ കീഴിൽ പ്രവർത്തിക്കാൻ പല മുതിർന്ന നേതാക്കളും തയ്യാറല്ല.
കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ മുംബൈയിലെ തന്റെ വസതിയായ ‘മാതോശ്രീ’യിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ നിന്ന് അഞ്ച് എംപിമാർ വിട്ടുനിന്നിരുന്നു. ഈ എംപിമാരിൽ ഭൂരിഭാഗവും ഇപ്പോൾ ഡൽഹിയിൽ ക്യാമ്പ് ചെയ്യുകയാണ്. കൂറുമാറ്റ നിരോധന നിയമം പ്രകാരം അയോഗ്യത ഒഴിവാക്കണമെങ്കിൽ മൂന്നിൽ രണ്ട് ഭാഗം ജനപ്രതിനിധികൾ ഒരുമിച്ച് പാർട്ടി വിടേണ്ടതുണ്ട്. ശിവസേന യുബിടിയുടെ 9 എംപിമാരിൽ 6 പേർ ഒന്നിച്ച് മാറിയാൽ മാത്രമേ അവർക്ക് പാർലമെന്റിൽ പ്രത്യേക ഗ്രൂപ്പായി അംഗീകാരം നേടാനും പിന്നീട് ഷിൻഡെ പക്ഷത്തിൽ ലയിക്കാനും സാധിക്കൂ.
അതേസമയം, തങ്ങളുടെ എംപിമാർ ആരും പാർട്ടി വിടില്ലെന്നും വിമതർക്ക് നിയമപ്രകാരമുള്ള രണ്ട് ശതമാനം ഭൂരിപക്ഷം തികയ്ക്കാനാകില്ലെന്നും റാവത്ത് അവകാശപ്പെട്ടു. വിമത നീക്കം തടയാനായി ഉദ്ധവ് പക്ഷം ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ 2022-ൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വലിയ പിളർപ്പിന്റെ ഓർമ്മകൾ ഉദ്ധവ് താക്കറെ ക്യാമ്പിനെ വീണ്ടും ആശങ്കയിലാക്കുകയാണ്.








