കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ സ്കൂൾ പദ്ധതിയുമായി സഹകരിച്ച് മുന്നോട്ട് പോകാൻ കേരളം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ പദ്ധതിയിലെ ചില കടുത്ത കരാർ വ്യവസ്ഥകളിൽ സംസ്ഥാനം ഇളവ് തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാനം നിർബന്ധിതരായ സാഹചര്യമാണുള്ളതെന്നും, ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ സർക്കാരിന്റെയും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും നയങ്ങൾക്കെതിരെയും, ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിൽ സിപിഎമ്മിനെതിരെയും കടുത്ത രാഷ്ട്രീയ വിമർശനങ്ങളാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുൻ സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നില്ല. മുൻ സർക്കാർ തന്നെയാണ് പദ്ധതിയുടെ കരാറിൽ ഒപ്പിട്ടത് എന്നും പണം കൈപ്പറ്റിയത് എന്നും പറഞ്ഞു. പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങാനാണ് കേരളത്തിന്റെ തീരുമാനം. സംസ്ഥാനത്തിന്റെ അവകാശങ്ങളെ ഹനിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്.
സ്കൂൾ കരിക്കുലത്തിൽ പൂർണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കി മാത്രമായിരിക്കും പദ്ധതി നടപ്പിലാക്കുക. നിലപാട് കൃത്യമായി നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയിലാണ് വി.ഡി. സതീശൻ വിമർശനമുന്നയിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തിലെ 4 സർവ്വകലാശാല വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തുവെന്ന് അദ്ദേഹം ആരോപിച്ചു.
അന്ന് ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുത്തപ്പോൾ പിണറായി വിജയൻ ഒന്നും മിണ്ടിയില്ലെന്നും, അന്നത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആ നടപടിയെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.








