ലണ്ടൻ: ബ്രിട്ടനിൽ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന കുറ്റവാളികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ യുകെ പാർലമെന്റിൽ ഉന്നയിച്ച് എംപി റൂപർട്ട് ലോവ്. രാജ്യത്ത് വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്ക് കാരണമായിട്ടുള്ളത് ഏത് വിഭാഗമാണെന്ന് വ്യക്തമാക്കുന്ന ‘ലോവ് റിപ്പോർട്ട്’ അദ്ദേഹം പാർലമെന്റിൽ പുറത്തുവിട്ടു. ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും നടത്തുന്ന കുറ്റകൃത്യങ്ങളിലേർപ്പെട്ട സംഘങ്ങളിലെ (Grooming Gangs) ഭൂരിഭാഗം പേരും പാകിസ്താൻ വംശജരാണെന്നാണ് എംപി സഭയിൽ ആരോപിച്ചത്.
തീർത്തും ആസൂത്രിതമായാണ് ഈ സംഘങ്ങൾ പ്രവർത്തിക്കുന്നത്. മതപരമായ മുൻവിധികളോടെയാണ് ഇവർ പെൺകുട്ടികളെ ലക്ഷ്യമിടുന്നതും ക്രൂരമായ ചൂഷണങ്ങൾക്ക് ഇരയാക്കുന്നതുമെന്നും റൂപർട്ട് ലോവ് ചൂണ്ടിക്കാട്ടി. ഇത്തരം സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രതികളുടെ കൃത്യമായ വിവരങ്ങളും വ്യക്തമായ പട്ടികയും താൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് പാർലമെന്റിന്റെ പരിഗണനയ്ക്ക് സമർപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ലണ്ടൻ ഉൾപ്പെടെയുള്ള യുകെയിലെ വിവിധ നഗരങ്ങളിൽ സമാനമായ നിരവധി ചൂഷണ കേസുകൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പശ്ചാത്തലത്തിലാണ് എംപിയുടെ ഈ പുതിയ വെളിപ്പെടുത്തൽ വൻ ചർച്ചയായിരിക്കുന്നത്. ഇത്തരം കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുകെ പാർലമെന്റിൽ ഉയർന്ന ഈ കടുത്ത ആരോപണം ഇപ്പോൾ വലിയ രീതിയിലുള്ള സംവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.











