പാരീസ് : ജി7 ഉച്ചകോടി ക്കിടെ ലോകശ്രദ്ധ ആകർഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച. ഫ്രാൻസിലെ ലേക്ക് ജനീവയുടെ തീരത്തുള്ള എവിയൻ-ലെസ്-ബെയ്ൻസിൽ നടക്കുന്ന
ഉച്ചകോടിയുടെ ഔദ്യോഗിക ലഞ്ച് മീറ്റിംഗിനിടെ ആണ് ഇരു നേതാക്കളും തമ്മിലുള്ള ഈ ഊഷ്മളമായ കൂടിക്കാഴ്ച നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിത്വത്തെയും നയതന്ത്ര മികവിനെയും ട്രംപ് പരസ്യമായി പ്രശംസിച്ചത് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടി.
മോദി ഏറ്റവും ശാന്തനും കരുത്തനുമായ നേതാവാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. അദ്ദേഹം ഇന്ത്യയിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും തന്റെ അടുത്ത സുഹൃത്താണെന്നും ലഞ്ച് മീറ്റിംഗിനിടെ ട്രംപ് സഹനേതാക്കളോട് പങ്കുവെച്ചു. ഇരുനേതാക്കളും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ പ്രധാനമായും ഉയർന്നുവന്നത് പശ്ചിമേഷ്യയിലെയും പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിലെയും സുരക്ഷാ പ്രശ്നങ്ങളാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്രവ്യാപാരം തടസ്സപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി ആശങ്ക രേഖപ്പെടുത്തി. മേഖലയിലുണ്ടായ ആക്രമണങ്ങളിൽ നിരവധി ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടമായ കാര്യം മോദി ട്രംപിന്റെ ശ്രദ്ധയിൽപ്പെടുത്തി.
ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ അവസാന ഘട്ടത്തിലാണെന്നും 99% ചർച്ചകളും പൂർത്തിയായതായും യുഎസ് വൃത്തങ്ങൾ സൂചിപ്പിച്ചു. വരുന്ന ആഴ്ചകളിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായും പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി.








