ലഖ്‌നൗ : മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും പ്രതിപക്ഷ പാർട്ടികളിലുണ്ടായ വിമത നീക്കങ്ങൾക്ക് പിന്നാലെ ഉത്തർപ്രദേശിലും സമാജ്‌വാദി പാർട്ടി കനത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. പാർട്ടിയിലെ 25 മുതൽ 26 വരെ ലോക്സഭാ എംപിമാർ സമാജ്‌വാദി പാർട്ടി വിട്ടുപോരാൻ പൂർണ്ണ സജ്ജരായി നിൽക്കുകയാണെന്ന ഞെട്ടിക്കുന്ന അവകാശവാദവുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ രംഗത്തെത്തി. എസ്‌പിയെ തകർക്കാൻ ബിജെപിക്ക് യാതൊരു താല്പര്യവുമില്ലെന്നും പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ കാരണം വിമതർ സ്വയം പുറത്തുപോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കാൻപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് യുപി രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചേക്കാവുന്ന ഈ വെളിപ്പെടുത്തൽ മൗര്യ നടത്തിയത്.
2027-ഓടെ എസ്‌പിക്ക് തൃണമൂലിന്റെ ഗതിയാകുമെന്നും കേശവ് പ്രസാദ് മൗര്യ സൂചിപ്പിച്ചു. “സമാജ്‌വാദി പാർട്ടിയിലെ 25-26 എംപിമാർ ഇപ്പോൾ പാർട്ടി വിടാൻ തയ്യാറായി നിൽക്കുകയാണ്, എന്നാൽ ഞങ്ങളായിട്ട് ആരെയും കൂറുമാറ്റാൻ ശ്രമിക്കുന്നില്ല. പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾ കാരണം അവരെല്ലാം ഒന്നിനുപിറകെ ഒന്നായി സ്വയം ഒഴിഞ്ഞുപോരും. 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും ഈ നേതാക്കൾ സ്വന്തം വഴി നോക്കും. ഇൻഡി സഖ്യം 2024-ൽ തന്നെ തകർന്നുപോയതാണ്. 2029-ലെ പൊതുതിരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും രാജ്യത്ത് കോൺഗ്രസും യുപിയിൽ സമാജ്‌വാദി പാർട്ടിയും അവശേഷിക്കില്ല. ജനങ്ങൾ പുതിയൊരു മൂന്നാം ബദൽ സ്വയം തിരഞ്ഞെടുക്കും,” എന്ന് കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കി.
യുപി മന്ത്രിയും സഖ്യകക്ഷി നേതാവുമായ ഓം പ്രകാശ് രാജ്ഭർ, എസ്‌പി മുതിർന്ന നേതാവ് റാം ഗോപാൽ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു എന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കേശവ് പ്രസാദ് മൗര്യയും എസ്‌പിക്കെതിരെ ആഞ്ഞടിച്ചത്. അതേസമയം, തങ്ങളുടെ പാർട്ടിക്കെതിരെ ഉയർന്ന പിളർപ്പ് ആരോപണങ്ങളെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ശക്തമായി തള്ളിക്കളഞ്ഞു. കേന്ദ്ര ഏജൻസികളെയും പണക്കൊഴുപ്പിനെയും ഉപയോഗിച്ച് മറ്റ് പാർട്ടികളെ തകർക്കുന്ന ചരിത്രമാണ് ബിജെപിക്കുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.








