അന്താരാഷ്ട്ര നയതന്ത്ര വേദികളിൽ കേവലം കൈകൊടുക്കലുകൾക്കപ്പുറം ഭാരതത്തിന്റെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സനാതന സംസ്‌കാരവും കലയും ആഗോളതലത്തിൽ പ്രതിഷ്ഠിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഓരോ വിദേശ സന്ദർശനങ്ങളിലും ഭാരതത്തിന്റെ തനത് നെയ്ത്തുപാടവും കരകൗശല വിദ്യകളും ലോകനേതാക്കൾക്ക് സമ്മാനമായി നൽകുന്ന മോദി, ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ഫ്രാൻസ്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് അദ്ദേഹം നൽകിയ സമ്മാനങ്ങൾ കേവലം ഉപഹാരങ്ങളല്ല, മറിച്ച് ഭാരതത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകത്തിന്റെ ജീവിക്കുന്ന തെളിവുകളാണ്. പാശ്ചാത്യ ശക്തികൾക്ക് മുന്നിൽ ഭാരതീയ കലകളുടെയും ചരിത്രത്തിന്റെയും മഹിമ വിളിച്ചോതുന്നതായിരുന്നു പ്രധാനമന്ത്രി തിരഞ്ഞെടുത്ത ഓരോ സമ്മാനങ്ങളും.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പത്നി ബ്രിജിറ്റ് മാക്രോണിന് പ്രധാനമന്ത്രി സമ്മാനിച്ചത് തെലങ്കാനയുടെ അഭിമാനമായ പോച്ചമ്പള്ളി സിൽക്ക് സ്റ്റോളാണ് (Pochampally Silk Stole). പരമ്പരാഗതമായ ‘ഇക്കത്ത്’ (Ikat) ടൈ-ആൻഡ്-ഡൈ സാങ്കേതികവിദ്യ ഉപയോഗിച്ച് നെയ്തെടുത്ത ഈ വസ്ത്രം, അതിന്റെ സങ്കീർണ്ണമായ ജ്യാമിതീയ രൂപങ്ങൾക്കും പുഷ്പ രൂപരേഖകൾക്കും അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തമാണ്. ഭാരതത്തിന്റെ കൈത്തറി മേഖലയുടെ കരുത്തും ഗ്രാമീണ നെയ്ത്തുകാരുടെ കഠിനാധ്വാനവും പാശ്ചാത്യ ലോകത്തിന് മുന്നിൽ എത്തിക്കുകയായിരുന്നു ഇതിലൂടെ പ്രധാനമന്ത്രി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് അദ്ദേഹം നൽകിയതാകട്ടെ, ആന്ധ്രാപ്രദേശിന്റെ പരമ്പരാഗത കലയായ കളങ്കാരി മഹാഭാരത പെയിന്റിംഗാണ് (Kalamkari Mahabharata painting). തലമുറകളായി കൈമാറിവന്ന പുരാതനമായ പെൻ-ഡ്രോയിംഗ് രീതി ഉപയോഗിച്ച്, ഭാരതത്തിന്റെ ഇതിഹാസമായ മഹാഭാരതത്തിലെ രംഗങ്ങൾ ആറ് മാസത്തോളം കഠിനാധ്വാനം ചെയ്താണ് കരകൗശല വിദഗ്ധർ ഈ പെയിന്റിംഗിൽ ഒരുക്കിയത്. ഭാരതത്തിന്റെ ആത്മീയ ചരിത്രത്തെ ഫ്രാൻസിന്റെ ഹൃദയത്തിലേക്ക് പ്രതിഷ്ഠിക്കുന്നതായിരുന്നു ഈ സമ്മാനം.
യൂറോപ്യൻ രാജ്യമായ സ്ലൊവാക്യയുടെ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിക്ക് പ്രധാനമന്ത്രി മോദി സമ്മാനിച്ചത് രാജസ്ഥാനിലെ പ്രതാപ്ഗഢിൽ നിന്നുള്ള അതിപ്രശസ്തമായ തേവ മോട്ടീഫ് കഫ്‌ലിങ്കുകളാണ് (Thewa Motif Cufflinks). വർണ്ണാഭമായ ഗ്ലാസിലേക്ക് സ്വർണ്ണത്തകിടുകൾ ഉരുക്കി ചേർത്തുള്ള അതീവ സങ്കീർണ്ണമായ ‘തേവ’ കലാരൂപം ഭാരതത്തിന്റെ സ്വർണ്ണാഭരണ നിർമ്മാണ മേഖലയുടെ ഉത്തമ ഉദാഹരണമാണ്. പ്രകൃതിയിൽ നിന്നും ആത്മീയ പ്രതീകങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച ഈ കഫ്‌ലിങ്കുകൾ സ്ലൊവാക്യൻ പ്രസിഡന്റിനെ അത്ഭുതപ്പെടുത്തി. കൂടാതെ, സ്ലൊവാക്യൻ സ്പീക്കർ റിച്ചാർഡ് റാഷിക്ക് പ്രധാനമന്ത്രി നൽകിയത് ഭാരതത്തിന്റെ തനത് രുചിയൂറും പലഹാരമായ ‘തേക്കുവ’ (Thekua) ആയിരുന്നു. ബിഹാർ, ഝാർഖണ്ഡ് മേഖലകളിൽ സൂര്യഭഗവാനെ വണങ്ങുന്ന പുണ്യോത്സവമായ ഛഠ് പൂജയ്ക്ക് പ്രത്യേകം തയ്യാറാക്കുന്നതാണ് ഈ മധുരപലഹാരം. ഗോതമ്പ് മാവ്, ശർക്കര, നെയ്യ്, പെരുംജീരകം എന്നിവ ചേർത്തുണ്ടാക്കുന്ന തേക്കുവ, ഭാരതത്തിന്റെ ഗ്രാമീണ പാചക പൈതൃകത്തിന്റെ പ്രതീകമാണ്.
പാശ്ചാത്യ രാജ്യങ്ങളുടെ ആഡംബര ബ്രാൻഡുകൾക്ക് മുന്നിൽ ഭാരതത്തിന്റെ തനത് ഗ്രാമീണ ഉൽപ്പന്നങ്ങളെയും നെയ്ത്തുകാരെയും ആഗോള ബ്രാൻഡുകളായി ഉയർത്തിക്കാട്ടുകയാണ് നരേന്ദ്ര മോദി ചെയ്യുന്നത്. വോക്കൽ ഫോർ ലോക്കൽ (Vocal for Local) എന്ന ആശയത്തെ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്ന ഈ തന്ത്രപ്രധാന നീക്കത്തിലൂടെ ഭാരതീയ ദേശീയതയുടെയും സ്വാശ്രയത്വത്തിന്റെയും സന്ദേശമാണ് പ്രധാനമന്ത്രി നൽകുന്നത്. വിദേശ വിപണിയിൽ ഭാരതീയ കലകൾക്ക് വലിയ വിപണി കണ്ടെത്താനും നമ്മുടെ പരമ്പരാഗത തൊഴിലാളികളെ ആദരിക്കാനും ഈ ഉദ്യമത്തിലൂടെ സാധിക്കുന്നു











