ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ വലിയൊരു പരിവർത്തനത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്വേഷണം, പ്രോസിക്യൂഷൻ, കുറ്റസ്ഥാപനം എന്നിവയുൾപ്പെടെയുള്ള മുഴുവൻ പ്രക്രിയകളിലും സാങ്കേതികവിദ്യ സജീവമായി ഉപയോഗിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ സംഘടിപ്പിച്ച ‘ഓൾ ഇന്ത്യ ഫിംഗർപ്രിന്റ് കോൺഫറൻസ്-2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഷണൽ ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ടെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ‘നാഫിസ്’ സംവിധാനം കേവലം കുറ്റവാളികളെ തിരിച്ചറിയാൻ വേണ്ടി മാത്രമല്ല ഉപയോഗിക്കേണ്ടത്. ഓരോ കുറ്റകൃത്യം നടക്കുന്ന സ്ഥലത്തുനിന്നും ശേഖരിക്കുന്ന വിരലടയാളങ്ങൾ കൂടി ഇതിലേക്ക് ചേർത്തുകൊണ്ട് നാഫിസ് ഡാറ്റ കൂടുതൽ സമ്പന്നമാക്കണം.
ഏറ്റവും സങ്കീർണ്ണമായ കേസുകൾ പോലും ലളിതമാക്കാൻ നാഫിസ് സംവിധാനം ഏറെ സഹായിച്ചിട്ടുള്ള നിരവധി സംഭവങ്ങളുണ്ട്. എന്നാൽ ഇപ്പോഴും ഈ സംവിധാനത്തിന്റെ 10 ശതമാനം സാധ്യതകൾ മാത്രമാണ് ഉപയോഗപ്പെടുത്തുന്നത് എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഡാറ്റ കൃത്യമായി ശേഖരിക്കപ്പെടുമ്പോൾ മാത്രമേ ഒരു കുറ്റകൃത്യം തെളിയിക്കാൻ സാധിക്കൂ. കുറ്റവാളിയെ കണ്ടെത്താൻ നാഫിസ് ഒരു മികച്ച ഉപാധിയാണ്.
ഭരണഘടന ഓരോ പൗരനും നൽകിയിട്ടുള്ള അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള അനുയോജ്യമായ മാർഗ്ഗമായി നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ മാറ്റിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി ഓർമ്മിപ്പിച്ചു. മുൻകാലങ്ങളിൽ പൊലീസ് സ്റ്റേഷനുകളെ കേവലം ക്രമസമാധാനം നിലനിർത്താനുള്ള ഒരു ഉപകരണമായി മാത്രമാണ് കണ്ടിരുന്നത്. അക്കാലത്ത് തർക്കങ്ങൾ ഒന്നുകിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ തീർപ്പാക്കുകയോ, അല്ലെങ്കിൽ വർഷങ്ങളോളം കോടതികളിൽ കെട്ടിക്കിടക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയോ ആയിരുന്നു പതിവ്. ഈ രീതിക്കാണ് ഇപ്പോൾ മാറ്റം വരുന്നത്.
പുതിയ ക്രിമിനൽ നിയമങ്ങൾക്ക് കീഴിലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകേണ്ടതുണ്ട്. ഒരു പ്രതിയുടെ കുറ്റം തെളിയിക്കാൻ ആവശ്യമായ കൃത്യമായ തെളിവുകൾ മാത്രം കുറ്റപത്രത്തിൽ ഉൾപ്പെടുത്താൻ ഇത് സഹായിക്കും. അമിത് ഷായുടെ വാക്കുകൾ:
“ഒരു കേസിൽ പ്രതിയുടെ വിരലടയാളം ഒത്തുനോക്കി ഉറപ്പിച്ചു, ടെലിഫോൺ രേഖകൾ സ്ഥിരീകരിച്ചു, ഫേസ് മാച്ചിംഗും ഡിഎൻഎ പരിശോധനയും വഴി പ്രതി തന്നെയെന്ന് ഉറപ്പിച്ചു. ഇത്രയും ആധുനിക തെളിവുകൾ ഉണ്ടായിട്ടും നിങ്ങൾ വീണ്ടും 250 തെളിവുകളുമായി കോടതിക്ക് മുന്നിൽ പോയാൽ പിന്നെ ഈ സാങ്കേതികവിദ്യ കൊണ്ട് എന്താണ് കാര്യം? അതുകൊണ്ട് പരിചയസമ്പന്നരായ പ്രോസിക്യൂട്ടർമാരെ പ്രായോഗിക പരിശീലനത്തിലൂടെ സജ്ജരാക്കേണ്ടതുണ്ട്.”
അന്വേഷണ ഘട്ടം മുതൽ പ്രോസിക്യൂഷനിലും ശിക്ഷാവിധി ഉറപ്പാക്കുന്നതിലും സാങ്കേതികവിദ്യ കാര്യക്ഷമമായി ഉപയോഗിക്കുന്നതിലായിരിക്കണം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും, നാഫിസ് പോലുള്ള ടൂളുകൾ വഴി തെളിവ് ശേഖരണ സംവിധാനം കൂടുതൽ ശക്തമാക്കണമെന്നും പറഞ്ഞാണ് അമിത് ഷാ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.










