ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിൽ തമിഴ്‌നാട് രാഷ്ട്രീയത്തിലെ ചലനങ്ങൾ വ്യക്തമാക്കുന്ന ആശംസകളുമായി നേതാക്കൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡിഎംകെ തലവൻ എം.കെ. സ്റ്റാലിൻ രാഹുലിന് നൽകിയ തണുപ്പൻ ആശംസയും, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നൽകിയ ഊഷ്മളമായ ആശംസയുമാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്-ഡിഎംകെ സഖ്യത്തിലുണ്ടായ വിള്ളലിന്റെ കൃത്യമായ സൂചനയാണ് സ്റ്റാലിന്റെ വാക്കുകളിൽ പ്രകടമാകുന്നത്.
കഴിഞ്ഞ വർഷം രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ എം.കെ. സ്റ്റാലിൻ ആശംസിച്ചത് “രക്തബന്ധത്താലല്ല, മറിച്ച് ചിന്തയും ദർശനവും ലക്ഷ്യവും കൊണ്ട് ഒന്നിച്ച എന്റെ ആദർശ സഹോദരൻ” എന്നായിരുന്നു. എന്നാൽ സഖ്യം തകർന്ന ശേഷമുള്ള ഈ 2026-ൽ സ്റ്റാലിന്റെ ആശംസ വെറും രണ്ട് വരിയിൽ ഒതുങ്ങി: എം.കെ. സ്റ്റാലിന്റെ ആശംസ:”ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് തിരു. രാഹുൽ ഗാന്ധിയ്ക്ക് ജന്മദിനാശംസകൾ. നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും നേരുന്നു.”
വളരെ ഊഷ്മളമായ ഒരു വ്യക്തിബന്ധത്തിൽ നിന്ന് തികച്ചും ഔദ്യോഗികവും പ്രൊഫഷണലുമായ ഒരു ശൈലിയിലേക്ക് ഡിഎംകെ-കോൺഗ്രസ് ബന്ധം മാറിയതിന്റെ കഥയാണ് ഈ കുറിപ്പ് വ്യക്തമാക്കുന്നത്. എന്നാൽ ഒരുമിച്ച് പോരാടുമെന്ന മറുപടിയാണ് രാഹുൽ ഇതിന് നൽകിയത്. ദേശീയതലത്തിൽ ‘ഇൻഡി’ മുന്നണിയുടെ പ്രധാന പങ്കാളിയായി ഡിഎംകെ തുടരുമ്പോഴും തമിഴ്‌നാട്ടിൽ ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ നയിച്ച സഖ്യത്തിന് ഭൂരിപക്ഷം നേടാൻ കഴിഞ്ഞിരുന്നില്ല.
തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്ന വിജയ്‌യുടെ ടിവികെ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പിന്തുണ നൽകിയിരുന്നു. കോൺഗ്രസിന്റെ ഈ പെട്ടെന്നുള്ള കൂടുമാറ്റമാണ് ഡിഎംകെ നേതൃത്വത്തെ ചൊടിപ്പിച്ചതും ഇപ്പോഴത്തെ അകൽച്ചയ്ക്ക് കാരണമായതും. അതേസമയം തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രി സി. ജോസഫ് വിജയ് രാഹുൽ ഗാന്ധിയെ ‘പ്രിയ സഹോദരൻ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ജന്മദിനാശംസകൾ നേർന്നത്. മുഖ്യമന്ത്രി വിജയ്‌യുടെ ആശംസ: “എന്റെ പ്രിയ സഹോദരന് ജന്മദിനാശംസകൾ. രാജ്യത്തിന്റെ പുരോഗതിക്കായും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനായും സാധാരണക്കാരുടെ ക്ഷേമത്തിനായും താങ്കൾ ഉയർത്തുന്ന ശബ്ദം കൂടുതൽ ശക്തമാകട്ടെ. എല്ലാവിധ ആരോഗ്യവും ദീർഘായുസ്സും നേരുന്നു.”








