മുംബൈ : ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിൽ നിന്നുള്ള വിമത നീക്കത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ശിവസേന യുബിടി വിഭാഗം നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത്. “ചില ആളുകൾ നായ്ക്കളെപ്പോലെയാണ്, പക്ഷേ അവർക്ക് വിശ്വസ്തത ഉണ്ടാകില്ല” എന്ന് സഞ്ജയ് റാവത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ശിവസേന (ഷിൻഡെ വിഭാഗം) തലവൻ ഏകനാഥ് ഷിൻഡെ ഉദ്ധവ് താക്കറെയെ ലക്ഷ്യമിട്ട് നടത്തിയ പ്രസ്താവനകൾക്ക് മറുപടിയായാണ് റാവത്തിന്റെ ഈ പരോക്ഷ ആക്രമണം.
തൊട്ടുമുമ്പുള്ള ദിവസം ശിവസേന സ്ഥാപക ദിന റാലിയിൽ ഉദ്ധവ് താക്കറെ വിഭാഗത്തെ കടന്നാക്രമിച്ച് ഏകനാഥ് ഷിൻഡെ സംസാരിച്ചിരുന്നു. 2022-ൽ താൻ നടത്തിയ രാഷ്ട്രീയ അട്ടിമറിയെ ന്യായീകരിച്ച ഷിൻഡെ, റാവത്ത് ഉൾപ്പെടെയുള്ള ഉദ്ധവ് പക്ഷ നേതാക്കളുടെ പത്രസമ്മേളനങ്ങളെ പരിഹസിക്കുകയും ചെയ്തു. “നായ്ക്കൾ കൂട്ടമായി വന്ന് കുരയ്ക്കും, എന്നാൽ സിംഹം വരുന്നത് ഒറ്റയ്ക്കാണ്” എന്നായിരുന്നു ഷിൻഡെയുടെ പരാമർശം. തങ്ങൾ എടുത്ത തീരുമാനത്തെ ജനങ്ങൾ പിന്തുണയ്ക്കുന്നുണ്ടെന്നും, വരാനിരിക്കുന്ന സംഭവങ്ങൾ വെറും ‘ട്രെയിലർ’ മാത്രമാണെന്നും യഥാർത്ഥ സിനിമ ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നും ഷിൻഡെ കൂട്ടിച്ചേർത്തു. ഈ പരാമർശത്തിന് മറുപടിയായാണ് സഞ്ജയ് റാവത്ത് ഇപ്പോൾ കടുത്ത ഭാഷയിൽ പ്രതികരിച്ചിരിക്കുന്നത്.
ഉദ്ധവ് താക്കറെ വിഭാഗത്തിൽ നിന്നുള്ള 6 ലോക്സഭാ എംപിമാർ ഷിൻഡെ പക്ഷത്തേക്ക് മാറാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് മഹാരാഷ്ട്രയിൽ ഒരു ഇടവേളയ്ക്കുശേഷം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇത് ‘ഓപ്പറേഷൻ ടൈഗർ’ എന്നാണ് അറിയപ്പെടുന്നത്. ന്യൂഡൽഹിയിൽ ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത നിർണായക പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് 6 എംപിമാർ വിട്ടുനിന്നിരുന്നു. സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, ഭാവുസാഹേബ് വാക്ചൗരെ, നാഗേഷ് പാട്ടീൽ-അഷ്ടികർ, ഓംപ്രകാശ് രാജെ നിംബാൽക്കർ എന്നിവരാണ് യോഗത്തിനെത്താതിരുന്നത്. ഇതിന് പിന്നാലെ ഇവർക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇവരെ അയോഗ്യരാക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായും സഞ്ജയ് റാവത്ത് വ്യക്തമാക്കി.








