മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉദ്ധവ് താക്കറെ വിഭാഗം നേരിടുന്ന കടുത്ത ആഭ്യന്തര പ്രതിസന്ധികൾക്കിടയിൽ അതിരൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിൽ ഇപ്പോൾ ഗ്രൂപ്പുകളോ വിഭാഗങ്ങളോ ഇല്ലെന്നും ഏകനാഥ് ഷിൻഡെ നയിക്കുന്ന ഒരൊറ്റ ശിവസേന മാത്രമേ നിലവിലുള്ളൂവെന്നും അമിത് ഷാ പരസ്യമായി പ്രഖ്യാപിച്ചു. ”മുൻപൊക്കെ നമുക്ക് പാർട്ടിയെ ‘ശിവസേന ഷിൻഡെ വിഭാഗം’ എന്ന് വിശേഷിപ്പിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ ആ വ്യത്യാസമില്ലാതായിരിക്കുന്നു. അവിടെ ഇനി മറ്റൊരു വിഭാഗമില്ല, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഒരൊറ്റ ശിവസേന മാത്രമേയുള്ളൂ” എന്ന് അമിത് ഷാ വ്യക്തമാക്കി.
കോലാപൂരിൽ നടന്ന ഒരു പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഉദ്ധവ് താക്കറെയെയും കോൺഗ്രസിനെയും ലക്ഷ്യമിട്ടുള്ള അമിത് ഷായുടെ ഈ കടന്നാക്രമണം. കോലാപൂരിലെ പ്രശസ്തമായ മഹാലക്ഷ്മി അംബാബായി ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപന ചടങ്ങിന് ശേഷമാണ് അദ്ദേഹം റാലിയിൽ പങ്കെടുത്തത്. കോൺഗ്രസുമായുള്ള ഉദ്ധവ് താക്കറെയുടെ സഖ്യത്തെയും അമിത് ഷാ രൂക്ഷമായ ഭാഷയിൽ പരിഹസിച്ചു. നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഈ രാജ്യം ആർക്കും വന്ന് താമസിക്കാനുള്ള ഒരു ‘ധർമ്മശാല’ അല്ലെന്ന് ഞാൻ അവരോട് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ രാജ്യത്തുള്ളവർക്ക് മാത്രമേ ഇവിടെ ജീവിക്കാൻ അവകാശമുള്ളൂ. എല്ലാ നുഴഞ്ഞുകയറ്റക്കാരെയും തിരിച്ചറിഞ്ഞ് രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.
കോലാപൂരിലെ മഹാലക്ഷ്മി അംബാബായി ക്ഷേത്രത്തിന്റെ വികസനത്തിനായി മഹാരാഷ്ട്ര സർക്കാർ ആവിഷ്കരിച്ച 1,500 കോടി രൂപയുടെ മെഗാ കോറിഡോർ പദ്ധതിയുടെ ശിലാസ്ഥാപനവും അമിത് ഷാ നിർവ്വഹിച്ചു. 28,058 ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി ആർക്കിയോളജിക്കൽ വകുപ്പിന്റെ മേൽനോട്ടത്തിൽ എഐ ക്യാമറകളും ആധുനിക എൽഇഡി ലൈറ്റിംഗും ഉൾപ്പെടെയുള്ള വിപുലമായ സൌകര്യങ്ങളോടെയാണ് പൂർത്തിയാക്കുന്നത്.









