സംസ്ഥാന ആഭ്യന്തര വകുപ്പിൽ അച്ചടക്കനടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരുടെ അപ്പീൽ പ്രളയം. മുൻ സർക്കാരിന്റെ കാലത്ത് സർവ്വീസിൽ നിന്നും പിരിച്ചുവിട്ടവരും കടുത്ത അച്ചടക്ക നടപടി നേരിട്ടവരുമാണ് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഇപ്പോൾ ആഭ്യന്തര വകുപ്പിനെ സമീപിച്ചിരിക്കുന്നത്. അപേക്ഷകളിൽ പലരും തങ്ങളുടെ രാഷ്ട്രീയ ബന്ധം വെളിപ്പെടുത്തുന്നുണ്ടെന്നും, താൻ പഴയ കെ.എസ്.യു പ്രവർത്തകനാണെന്ന് വരെ ചിലർ അപ്പീലിൽ തുറന്നെഴുതിയിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് സർക്കാരിൻറെ ഭരണകാലത്ത് അച്ചടക്ക നടപടി നേരിട്ടവരാണ് അപ്പീലുമായി എത്തിയിരിക്കുന്നവരിൽ ഏറെയും. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് സർവ്വീസിൽ നിന്നും പുറത്താക്കപ്പെട്ടവരും യാതൊരു മടിയുമില്ലാതെ അപ്പീൽ നൽകിയിട്ടുണ്ട്. കോഴിക്കോട് നടന്ന ബലാത്സംഗക്കേസിൽ പ്രതിയായതിനെ തുടർന്ന് സർവ്വീസിൽ നിന്നും പിരിച്ചുവിട്ട പൊലീസുകാരൻ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി അപ്പീൽ നൽകിയിട്ടുണ്ട്. സ്വർണം പൊട്ടിക്കൽ കേസിൽ ഉൾപ്പെട്ട് പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനും അപ്പീൽ നൽകിയവരിൽ ഉൾപ്പെടുന്നു.
ഒരു കസ്റ്റഡി മരണക്കേസിൽ ഉന്നത ഉദ്യോഗസ്ഥരെ കുടുക്കാനായി വ്യാജ വിവരങ്ങൾ ചോർത്തിനൽകിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനും സർവ്വീസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ സർക്കാരിന്റെ നടപടികൾ കേവലം രാഷ്ട്രീയ പകപോക്കലായിരുന്നു എന്നാണ് അപ്പീൽ നൽകിയ ഉദ്യോഗസ്ഥരുടെ പ്രധാന ആരോപണം. സാധാരണയായി ഔദ്യോഗിക അപ്പീലുകളിൽ ഉദ്യോഗസ്ഥർ തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങളൊന്നും വെളിപ്പെടുത്താറില്ല. എന്നാൽ, കീഴ്‌വഴക്കങ്ങൾ ലംഘിച്ച് പലരും തങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കിയാണ് ഇപ്പോൾ അപേക്ഷ നൽകിയിരിക്കുന്നത്.
കോൺഗ്രസ് നേതാക്കളുടെയും എംഎൽഎമാരുടെയും പ്രത്യേക ശുപാർശയോടെയാണ് ഇത്തരം അപ്പീലുകൾ ആഭ്യന്തര വകുപ്പിലേക്ക് വരുന്നതെന്നതും ശ്രദ്ധേയമാണ്. ലഭിച്ച അപ്പീലുകൾ പരിഗണിച്ചുള്ള ഫയലുകൾ നിലവിൽ മുന്നോട്ട് നീങ്ങുന്നുണ്ട്. ഗുരുതര അച്ചടക്കലംഘനങ്ങളും ക്രിമിനൽ കുറ്റങ്ങളും നേരിട്ട ഈ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ പുതിയ സർക്കാർ എങ്ങനെയാകും തീരുമാനമെടുക്കുക എന്നതാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.











