തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന നിലവിലെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെയോ വകുപ്പിന്റെയോ വീഴ്ചയല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിൽ ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും, കനത്ത ചൂടിലും ഫുട്ബോൾ ലോകകപ്പ് ആവേശത്തിനിടയിലും വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ എത്രത്തോളം വിഷമിപ്പിക്കുന്നുണ്ടെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസം എറണാകുളത്തെ കാഞ്ഞൂരിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർ കെ.എസ്.ഇ.ബി ഓഫീസിൽ കയറി മൊബൈൽ ഫോണിൽ കളി കണ്ട് വേറിട്ട രീതിയിൽ പ്രതിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുന്നുവെന്ന മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനം നേരിടുന്ന നിലവിലെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെയോ വകുപ്പിന്റെയോ വീഴ്ചയല്ലെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തുടനീളവും കേരളത്തിലും പ്രതീക്ഷിച്ച രീതിയിൽ മഴ ലഭിച്ചിട്ടില്ല. നിലവിലുള്ള കടുത്ത ചൂട് കാരണം സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിലാണ്. മുൻപ് വേനൽക്കാലത്ത് കടുത്ത പ്രതിസന്ധി മറികടക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ‘ബാങ്കിങ് കരാർ’ വഴി വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ തിരികെ നൽകേണ്ടതുണ്ട്. സ്വന്തമായി ഉത്പാദനം കുറവുള്ള സമയത്ത് ഈ കടം കൂടി വീട്ടേണ്ടി വന്നതാണ് കെ.എസ്.ഇ.ബിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയത് എന്നും മന്ത്രി സൂചിപ്പിച്ചു.
ജൂൺ 30 വരെ രാത്രി 6 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രിത ലോഡ് ഷെഡിങ് ഉണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഡിസംബർ വരെ രാത്രികാലങ്ങളിൽ ഈ പ്രതിസന്ധി തുടർന്നേക്കുമെന്നാണ് ഇപ്പോഴത്തെ സൂചന.










