മലയാള സിനിമയിലെ താര സംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളും. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് യോഗത്തിൽ വലിയ ഭിന്നത ഉടലെടുത്തത്.
ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിലെ സാമ്പത്തിക കണക്കുകളിൽ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖ താരങ്ങൾ രംഗത്തെത്തുകയായിരുന്നു. കണക്കുകളിൽ കൃത്യതയില്ലാത്ത റിപ്പോർട്ട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഇവർ കർശന നിലപാടെടുത്തു. പിഴവുകളുള്ള റിപ്പോർട്ട് പാസാക്കാൻ കഴിയില്ലെന്ന് പ്രമുഖ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കൂടുതൽ കലുഷിതമായി.
തർക്കം മുറുകിയതോടെ, വിഷയത്തെക്കുറിച്ച് കൃത്യമായി പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡൻറ് ശ്വേത മേനോൻ ആവശ്യപ്പെട്ടു. എന്നാൽ ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കിയെടുക്കാനുള്ള തീവ്രശ്രമങ്ങൾ ഭരണസമിതിയുടെ ഭാഗത്തുനിന്ന് തുടരുകയാണ്. അംഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിൽ, സംഘടനയുടെ മുൻ പ്രസിഡന്റ് കൂടിയായ മോഹൻലാൽ ഈ വിഷയത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് യോഗത്തിൽ അതീവ വൈകാരികമായാണ് മോഹൻലാൽ സംസാരിച്ചത്.
“വ്യക്തിപരമായ ഭിന്നതകൾ എന്തുതന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആർക്കും കഴിയില്ല.” മോഹൻലാൽ പറഞ്ഞു. രാവിലെ മോഹൻലാൽ തന്നെയാണ് ജനറൽ ബോഡി യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതും. മോഹൻലാലിന്റെ വൈകാരിക പ്രതികരണത്തിന് ശേഷവും സംഘടനയ്ക്കുള്ളിലെ ഭിന്നതകൾ പൂർണ്ണമായി അടങ്ങിയിട്ടില്ല. വാർഷിക റിപ്പോർട്ടും കണക്കുകളും പാസാക്കാതെ നിലവിലെ ഭരണസമിതിക്ക് എങ്ങനെയാണ് നിയമപരമായി മുന്നോട്ട് പോകാൻ സാധിക്കുകയെന്ന ചോദ്യവുമായി ഒരു വിഭാഗം അംഗങ്ങൾ ഉറച്ചുനിൽക്കുകയാണ്. ഇതോടെ ‘അമ്മ’ സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പൂർണ്ണമായും മറനീക്കി പുറത്തുവന്നിരിക്കുകയാണ്.








