മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അസാധാരണ പ്രതിസന്ധിയും കൂട്ടരാജിയും. വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളെ ചൊല്ലി ജനറൽ ബോഡി യോഗത്തിലുണ്ടായ വൻ തർക്കങ്ങൾക്കൊടുവിൽ നിലവിലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു. അധികാരത്തിലേറി ഒരു വർഷം തികയുന്നതിന് മുൻപാണ് സംഘടനയെ പിടിച്ചുകുലുക്കി ഭരണസമിതിയുടെ ഈ നാടകീയ പടിയിറക്കം.
ഇന്ന് രാവിലെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ അരങ്ങേറിയത്. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവർ കടുത്ത വിയോജിപ്പുമായി രംഗത്തെത്തി. പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രമുഖ നടൻ രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കൂടുതൽ കലുഷിതമായി.
കണക്കുകളിലെ തർക്കം രൂക്ഷമായതോടെ, വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡൻറ് ശ്വേത മേനോൻ ആവശ്യപ്പെട്ടു. എന്നാൽ മറുവിഭാഗം വഴങ്ങാതിരുന്നതോടെ അവർ സ്റ്റേജിൽ കയറി വൈകാരികമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും, എന്നാൽ തന്നെ ബോധപൂർവ്വം ബിജെപിക്കാരിയാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും കടുത്ത അമർഷത്തോടെ ശ്വേത യോഗത്തിൽ വെളിപ്പെടുത്തി. തുടർന്ന് സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയ അവരെ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവെച്ചതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്.
അംഗങ്ങൾ തമ്മിലുള്ള തർക്കം കൈവിട്ടുപോയതോടെ, മുൻ പ്രസിഡന്റ് കൂടിയായ മോഹൻലാൽ വിഷയത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു. രാവിലെ യോഗം ഉദ്ഘാടനം ചെയ്ത മോഹൻലാൽ ഇതിനോട് വളരെ വൈകാരികമായാണ് പ്രതികരിച്ചത്. “വ്യക്തിപരമായ ഭിന്നതകൾ എന്തുതന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആർക്കും കഴിയില്ല.” എന്നാൽ വാർഷിക റിപ്പോർട്ട് പാസാക്കാതെ നിലവിലെ ഭരണസമിതിക്ക് എങ്ങനെ മുന്നോട്ട് പോകാനാകും എന്ന ചോദ്യത്തിൽ ഒരു വിഭാഗം ഉറച്ചുനിന്നതോടെയാണ് സംഘടനയ്ക്കുള്ളിലെ ഭിന്നതകൾ പൂർണ്ണമായി പുറത്തുവന്നതും ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് കാര്യങ്ങളെത്തിയതും.
അമ്മയുടെ ചരിത്രത്തിൽ ഇത് ആദ്യമായല്ല ഭരണസമിതിയുടെ കൂട്ടരാജി നടക്കുന്നത്. മുൻപ് മോഹൻലാൽ പ്രസിഡന്റായിരുന്ന ഭരണസമിതിയും കൂട്ടഹോടെ രാജി വെച്ചിരുന്നു. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും അവർ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ചും പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വൻ കോളിളക്കങ്ങളാണ് രാജിയുടെ പ്രധാന കാരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, സംഘടനയുടെ സുപ്രധാന ഭാരവാഹികളായിരുന്ന സിദ്ധിഖ്, ബാബുരാജ്, മുകേഷ് തുടങ്ങിയ പ്രമുഖ നടന്മാർക്കെതിരെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തെത്തി.
ആരോപണവിധേയർ നേതൃതലത്തിൽ തുടരുന്നതിനെതിരെ പൊതുസമൂഹത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും കടുത്ത വിമർശനങ്ങളുയർന്നു. ആരോപണവിധേയനായ സിദ്ധിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെ, സംഘടന നേരിട്ട കടുത്ത പ്രതിസന്ധിയുടെയും വിമർശനങ്ങളുടെയും പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മോഹൻലാൽ ഉൾപ്പെടെയുള്ള ഭരണസമിതി ഒന്നാകെ 2024 ഓഗസ്റ്റിൽ രാജിവെക്കുകയായിരുന്നു.








