മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ നാടകീയ സംഭവവികാസങ്ങൾ തുടരുന്നു. ഭരണസമിതി രാജിവെച്ചതിന് പിന്നാലെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ താൻ രാജിവെക്കുകയാണെന്ന് മുൻ പ്രസിഡൻ്റ് ശ്വേത മേനോൻ പ്രഖ്യാപിച്ചു. മുൻ ഭരണസമിതിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചത്.
അജണ്ട വെച്ച് തങ്ങളെ പുറത്താക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ശ്വേത മേനോൻ തുറന്നടിച്ചു. കുറ്റാരോപിതരായ ആളുകളിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. തനിക്കൊരു വ്യക്തിത്വമുണ്ടെന്നും പറയാനുള്ള കാര്യങ്ങൾ തുറന്നുപറയുമെന്നും അവർ വ്യക്തമാക്കി.
ശ്വേതയുടെ വാക്കുകൾ ഇങ്ങനെ
“ഞാനും എന്റെ കമ്മിറ്റിയും രാജിവെച്ചിട്ടുണ്ട്. അതോടൊപ്പം ഞാൻ എന്റെ ‘അമ്മ അംഗത്വവും അതോടൊപ്പം രാജിവെച്ചിട്ടുണ്ട്. അമ്മയുടെ അധികാരം, പണ്ട് കുറച്ച് സ്ത്രീകൾ പറഞ്ഞത് പോലെ കുറ്റാരോപിതരായ ആളുകളുടെ പക്കലേക്ക് വീണ്ടും അധികാരം പോകാനാണ് ശ്രമം എന്ന് തോന്നുന്നു. അംഗങ്ങൾ ഇവിടേക്ക് വരുന്ന സമയത്ത് രജിസ്ട്രേഷൻ നടത്താൻ ഞങ്ങൾ ഒരു സ്ഥലം ക്രമീകരിച്ചിരുന്നു. എന്നാൽ അവരെ അവിടെ നിന്ന് മാറ്റി മറ്റൊരു സ്ഥലത്തേക്ക് കൂട്ടി ചിലർ നിർബന്ധമായി അവിശ്വാസ പ്രമേയത്തിൽ ഒപ്പിടിച്ചൂ. ഞങ്ങളോട് ഒന്നും പറയാതെ ഒരു അജണ്ട വെച്ച് ഞങ്ങളെ പുറത്താക്കാൻ നോക്കുകയാണ് ചെയ്തത്. എനിക്ക് ഒരു വ്യക്തിത്വം ഉണ്ട്. പറയാനുള്ള കാര്യം ഞാൻ തുറന്ന് പറയും. ഞങ്ങളുടെ കമ്മിറ്റിയിലെ ട്രഷറർ ഒരു ഒളിച്ചോട്ടക്കാരൻ ആയിരുന്നു. മെയ് ഒന്നാം തിയതി അമ്മ സംഘടനയുടെ സ്റ്റാഫ് പുറത്താക്കപ്പെട്ടപ്പോൾ, ലേബറിലും പൊലീസിലും പരാതിപ്പെട്ടപ്പോൾ ഒരു മെയിലും കൊടുക്കാതെ കമ്മിറ്റി ഒന്നും അറിയാതെ അദ്ദേഹം ഒളിച്ചോടി. ഇന്നത്തെ യോഗം കൂടി കഴിഞ്ഞപ്പോൾ ഇപ്പോൾ പലതും കണക്ട് ചെയ്യാൻ പറ്റുന്നു. സെപ്റ്റംബർ 1 ആം തിയതി മുതൽ ഞങ്ങളുടെ കമ്മിറ്റി, വന്നതിന് ശേഷമുള്ള എല്ലാ കണക്കുകളും കൃത്യമാണ്. എന്നാൽ ഇതിന് മുമ്പ് ബാബുരാജേട്ടന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയുടെ കണക്കുകളിൽ ഒരുപാട് കുഴപ്പങ്ങൾ ഉണ്ട്. അത് ഇന്ന് വരെ പുറത്തുപറയാതിരുന്നത്, ഒരു ചെറിയ സംഘടനാ ആണ് ‘അമ്മ എന്നതിനാലാണ്. എന്നാൽ ഇന്ന് ഞാൻ അമ്മയിലെ അംഗം അല്ല എന്നതിൽ ആശ്വാസം ഉണ്ട്, അതിനാൽ എനിക്ക് പല കാര്യങ്ങളും തുറന്ന് പറയാം. ചിലരുടെ പാവകളായില്ലെങ്കിൽ ഈ സംഘടന ഓടിക്കാൻ പറ്റില്ല, പാവയാകാൻ ഞാൻ റെഡി അല്ല. “ശ്വേതാ മേനോൻ പറഞ്ഞു.
ശ്വേത മേനോന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയ് മാത്യുവും ഭരണസമിതി സ്ഥാനം രാജിവെച്ചു. നിലവിലെ 13 അംഗ ഭരണസമിതിയാണ് ഒന്നാകെ രാജിവെച്ചൊഴിഞ്ഞത്. പ്രസിഡന്റ് ശ്വേത മേനോൻ, സെക്രട്ടറി കുക്കു പരമേശ്വരൻ, ലക്ഷ്മിപ്രിയ, ഉണ്ണി ശിവപാൽ, അൻസിബ ഹസ്സൻ തുടങ്ങിയവരെല്ലാം രാജിവെച്ചവരിൽ ഉൾപ്പെടുന്നു.








