പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് വൻ നേട്ടമാകുന്ന പുതിയ ആയുധ കരാർ യാഥാർത്ഥ്യത്തിലേക്ക്. ഇന്ത്യയുടെ അഭിമാനമായ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂസ് മിസൈൽ ‘ബ്രഹ്മോസും’ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ ‘ആകാശ്തീറും’ സ്വന്തമാക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഈ വിവരം പുറത്തുവിട്ടത്.
അടുത്ത കാലത്തായി ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ വൻതോതിൽ മെച്ചപ്പെട്ടിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ പ്രതിരോധ മേഖലയിലും ഇരുരാജ്യങ്ങളും കൈകോർക്കുന്നത്. കേവലം ആയുധങ്ങൾ വാങ്ങുന്നതിനപ്പുറം സംയുക്തമായി സൈനിക ഹാർഡ്‌വെയറുകൾ വികസിപ്പിക്കുന്നതിനുള്ള ധാരണ പത്രത്തിലും ഇരുരാജ്യങ്ങളും നേരത്തെ ഒപ്പുവെച്ചിരുന്നു. യുഎഇ ഇന്ത്യയുടെ ആയുധങ്ങളിൽ വലിയ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, നിലവിൽ ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെങ്കിലും വളരെ വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈലുകൾക്ക് ലോക പ്രതിരോധ വിപണിയിൽ വലിയ ആവശ്യക്കാരാണുള്ളത്. കരയിൽ നിന്നും കടലിൽ നിന്നും ആകാശത്തു നിന്നും ഒരുപോലെ തൊടുക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതേസമയം, പൂർണ്ണമായും തദ്ദേശീയമായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) വികസിപ്പിച്ചെടുത്ത അത്യാധുനിക ഓട്ടോമേറ്റഡ് വ്യോമ പ്രതിരോധ സംവിധാനമാണ് ആകാശ്തീർ.
ഗൾഫ് മേഖലയിലേക്ക് മാത്രമല്ല, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യയുടെ ആയുധ വ്യാപാരം ശക്തമായി വികസിക്കുകയാണ്. ഈ വർഷം ആദ്യം വിയറ്റ്നാമുമായി ഇന്ത്യ ബ്രഹ്മോസ് കരാർ ഒപ്പിട്ടതായും ഇന്തോനേഷ്യയുമായുള്ള സമാനമായ കരാർ അവസാന ഘട്ടത്തിലാണെന്നും പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് സിംഗപ്പൂരിൽ നടന്ന ഷാംഗ്രി-ലാ ഡയലോഗിൽ വ്യക്തമാക്കിയിരുന്നു. ഫിലിപ്പീൻസിന് പിന്നാലെ കൂടുതൽ രാജ്യങ്ങൾ ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ വാങ്ങാൻ മുന്നോട്ട് വരുന്നത് ആഗോള ആയുധ വിപണിയിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതാണ്.












