ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഐ.എ.ഇ.എയുടെ പരിശോധനാ സംഘത്തെ വീണ്ടും പ്രവേശിപ്പിക്കാൻ ഇറാൻ സമ്മതിച്ചെന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ അവകാശവാദം നിഷേധിച്ച് ഇറാൻ. ആണവ പരിശോധനയുമായി ബന്ധപ്പെട്ട് നിലവിൽ അമേരിക്കയുമായി ഒരു പുതിയ ചർച്ചയും നടത്തിയിട്ടില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള ഉപരോധങ്ങളിൽ ചിലതിൽ ഭാഗിക ഇളവ് അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വാൻസിന്റെ പ്രസ്താവന.
ഐ.എ.ഇ.എ പരിശോധനാ സംഘം എപ്പോൾ ഇറാനിലേക്ക് മടങ്ങിയെത്തുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രതികരിച്ചത്. “കുറഞ്ഞത് ഈ ആഴ്ചയ്ക്കുള്ളിൽ തന്നെ നടപടികൾ ആരംഭിക്കും. ഐ.എ.ഇ.എയുമായുള്ള ചർച്ചകൾ ഇന്നുതന്നെ തുടങ്ങാനും സാധ്യതയുണ്ട്.”ജെ.ഡി. വാൻസ് പറഞ്ഞു.
ഇറാനുമായുള്ള അന്തിമ കരാറിലേക്കുള്ള ആദ്യഘട്ട ചർച്ചകൾ മികച്ച പുരോഗതി കൈവരിച്ചതായും വാൻസ് അവകാശപ്പെട്ടിരുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും മേഖലയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള ഏകോപന സംവിധാനവുമാണ് ഈ ചർച്ചകളിൽ പ്രധാന വിഷയങ്ങളായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ അവകാശവാദങ്ങളെല്ലാം പൂർണ്ണമായി തള്ളിക്കളയുന്ന നിലപാടാണ് ഇപ്പോൾ ഇറാൻ സ്വീകരിച്ചിരിക്കുന്നത്.
ആണവ പരിശോധനയെച്ചൊല്ലി വാക്പോര് തുടരുമ്പോഴും, ഇരുരാജ്യങ്ങളും തമ്മിൽ നടന്ന സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇറാന്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങളിൽ ചിലതിൽ ഭാഗിക ഇളവ് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കൻ ട്രഷറി വകുപ്പാണ് 60 ദിവസത്തേക്ക് ഈ പ്രത്യേക ഉപരോധ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതോടെ ഇറാനിയൻ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ, മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉൽപ്പാദനം, വിതരണം, വില്പന എന്നിവയ്ക്ക് താൽക്കാലികമായി അനുമതി ലഭിച്ചു.
ഈ ഇളവുകൾ ഓഗസ്റ്റ് 21 വരെയാണ് പ്രാബല്യത്തിലുണ്ടാവുക. എന്നാൽ, നിലവിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന ഉത്തരകൊറിയ, ക്യൂബ, റഷ്യയുടെ അധീനതയിലുള്ള യുക്രെയ്ൻ പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ഈ എണ്ണ ഉപരോധ ഇളവ് ബാധകമല്ലെന്നും യു.എസ് ട്രഷറി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഉപരോധ ഇളവുകൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾ ഏത് രീതിയിലേക്ക് മാറുമെന്നാണ് അന്താരാഷ്ട്ര സമൂഹം ഇപ്പോൾ ഉറ്റുനോക്കുന്നത്.








