സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സ്ഥാപിക്കുന്ന ഡിസ്കൗണ്ട് ബോർഡുകൾക്ക് വിലക്കേർപ്പെടുത്തിയ ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് മെഡിക്കൽ ഷോപ്പ് ഉടമകൾക്ക് തിരിച്ചടിയായ ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ബോർഡുകൾക്ക് വിലക്കേർപ്പെടുത്തിയെങ്കിലും മെഡിക്കൽ ഷോപ്പുകൾക്ക് വിലക്കുറവിൽ മരുന്നുകൾ വിൽക്കുന്നതിന് യാതൊരുവിധ തടസവുമില്ലെന്നും കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. മരുന്നുകൾക്ക് ഡിസ്കൗണ്ട് നൽകാം, എന്നാൽ അത് വലിയ ബോർഡുകൾ സ്ഥാപിച്ച് പരസ്യപ്പെടുത്തരുതെന്നാണ് കോടതി ഉത്തരവ്.
മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ 80 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുമെന്ന തരത്തിൽ സ്ഥാപിക്കുന്ന ഭീമൻ ബോർഡുകൾ പൊതുജനങ്ങളിൽ വലിയ രീതിയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഇടയാക്കുന്നതാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ വിശദീകരണം പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. പൊതുജനാരോഗ്യത്തെയും മരുന്ന് വിപണിയെയും ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കുലർ പുറപ്പെടുവിക്കാൻ ഡ്രഗ്സ് കൺട്രോളർക്ക് നിയമപരമായ അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഇനിമുതൽ സംസ്ഥാനത്ത് പുതിയ ഡ്രഗ് ലൈസൻസ് നേടുന്നതിനോ, നിലവിലെ ലൈസൻസ് പുതുക്കുന്നതിനോ അപേക്ഷിക്കുമ്പോൾ മെഡിക്കൽ ഷോപ്പുടമകൾ പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കേണ്ടി വരും. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം ഡിസ്കൗണ്ട് ബോർഡുകൾ കടകൾക്ക് മുന്നിൽ പ്രദർശിപ്പിക്കില്ലെന്ന വ്യവസ്ഥയാണ് സത്യവാങ്മൂലത്തിൽ നൽകേണ്ടത്. ഡ്രഗ്സ് കൺട്രോളറുടെ സർക്കുലറിനെ ചോദ്യം ചെയ്ത് മെഡിക്കൽ ഷോപ്പ് ഉടമകൾ നൽകിയ ഹർജികളെല്ലാം കോടതി തള്ളി. അതേസമയം, ഈ സർക്കുലർ സംസ്ഥാനത്തുടനീളം കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി കോടതി അനുവദിക്കുകയും ചെയ്തു. കോടതി ഉത്തരവോടെ ഡ്രഗ്സ് കൺട്രോൾ വിഭാഗം വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ പരിശോധന ശക്തമാക്കും. കേസിലുടനീളം സർക്കാരിന് വേണ്ടി സീനിയർ ഗവൺമെന്റ് പ്ലീഡർ വി.എസ്. ശ്രീജിത്താണ് കോടതിയിൽ ഹാജരായത്.










