രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും (NGO) അസോസിയേഷനുകളുടെയും വിദേശ ധനസഹായ വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) വൻ അഴിച്ചുപണികൾ നടത്തിക്കൊണ്ടുള്ള സുപ്രധാന ഭേദഗതികൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം മന്ത്രാലയം ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. വിദേശഫണ്ടുകളുടെ മറവിൽ രാജ്യത്ത് നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകൾക്കും തടയിടുകയാണ് പുതിയ പരിഷ്കാരങ്ങളുടെ ലക്ഷ്യം. സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ടിംഗിൽ കൂടുതൽ ഉത്തരവാദിത്തം ഉറപ്പാക്കുന്ന പുതിയ ചട്ട പ്രകാരം, വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനായി അപേക്ഷിക്കുന്ന സംഘടനകൾ തങ്ങളുടെ പ്രവർത്തന ലക്ഷ്യവും ഫണ്ട് വിനിയോഗിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഏതാണെന്ന് കൃത്യമായി മുൻകൂട്ടി വ്യക്തമാക്കേണ്ടതുണ്ട്.
പുതിയ ഭേദഗതി പ്രകാരം സന്നദ്ധ സംഘടനകൾക്ക് അനുവദനീയമായ പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കുന്ന പ്രത്യേക പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. മതപരം, സാംസ്കാരികം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ അഞ്ച് മേഖലകളായി തിരിച്ചിട്ടുള്ള ഈ പട്ടികയിൽ നിന്ന് മാത്രമേ സംഘടനകൾക്ക് തങ്ങളുടെ ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കാനാകൂ. വിശ്വാസവുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും വിദേശഫണ്ട് ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും, ‘മതപരിവർത്തനം’ (Proselytisation) നടത്തുന്നതിനായി വിദേശപ്പണം ഉപയോഗിക്കാൻ പാടില്ലെന്ന് ചട്ടങ്ങളിൽ പ്രത്യേകം എടുത്തുപറയുന്നു. മതവിദ്യാഭ്യാസം, ആചാരങ്ങളുടെ ഡോക്യുമെന്റേഷൻ, ഗോത്രവർഗ്ഗക്കാരുടെയും തദ്ദേശീയരുടെയും വിശ്വാസസംരക്ഷണം തുടങ്ങിയവയുടെ മറവിൽ ഒരു തരത്തിലുള്ള മതപരിവർത്തന ശ്രമങ്ങളും അനുവദിക്കില്ല.
വിദേശ പൌരന്മാർ നേതൃത്വം നൽകുന്ന സന്നദ്ധ സംഘടനകൾക്കും പുതിയ ചട്ടങ്ങൾ കടുത്ത തിരിച്ചടിയാകും. ഇന്ത്യൻ വംശജരല്ലാത്ത (PIO) വിദേശ പൌരന്മാർ പ്രധാന ഭാരവാഹികളായുള്ള (Key functionaries) അസോസിയേഷനുകൾക്ക് ഇനിമുതൽ എഫ്സിആർഎ രജിസ്‌ട്രേഷനോ വിദേശഫണ്ട് കൈപ്പറ്റാനുള്ള മുൻകൂർ അനുമതിയോ സാധാരണ നിലയിൽ അനുവദിക്കില്ല. കമ്പനി ഡയറക്ടർമാർ, ട്രസ്റ്റിമാർ, പങ്കാളികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങളിലെ ‘കർത്താവ്’ (നാഥൻ), സംഘടനയുടെ മാനേജ്‌മെന്റ് നിയന്ത്രിക്കുന്ന മറ്റ് വ്യക്തികൾ എന്നിവരെയെല്ലാം ‘പ്രധാന ഭാരവാഹികൾ’ എന്ന നിർവചനത്തിന്റെ പരിധിയിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പ്രത്യേക സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിന് ഔദ്യോഗിക ഉത്തരവിലൂടെ ഇതിൽ ഇളവുകൾ നൽകാൻ സാധിക്കും.
നിർജ്ജീവമായി കിടക്കുന്ന സംഘടനകൾ ലൈസൻസ് കൈവശം വെക്കുന്നത് തടയാൻ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വിദേശ സംഭാവനകളിൽ നിന്ന് തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ചിലവഴിച്ചിരിക്കണമെന്ന നിബന്ധനയും കേന്ദ്രം കൊണ്ടുവന്നിട്ടുണ്ട്. മുൻകൂർ അനുമതിയോടെ (Prior Permission) വിദേശഫണ്ട് വാങ്ങുന്ന സംഘടനകൾക്ക് ആദ്യ ഗഡു തുകയുടെ 75 ശതമാനമെങ്കിലും കൃത്യമായി വിനിയോഗിച്ചാൽ മാത്രമേ അടുത്ത ഗഡു തുക അനുവദിക്കുകയുള്ളൂ. ഇത് ഉറപ്പുവരുത്താൻ കേന്ദ്ര ഏജൻസികൾ നേരിട്ട് ഫീൽഡ് പരിശോധന നടത്തും. കൂടാതെ, വിദേശഫണ്ട് ഇടനില ചാനലുകൾ വഴിയോ ഡോണർ അഡ്വൈസ്ഡ് ഫണ്ടുകൾ വഴിയോ ആണ് വരുന്നതെങ്കിൽ അതിന്റെ യഥാർത്ഥ ഉറവിടം (Ultimate Donor) ഏതാണെന്ന് സംഘടനകൾ വെളിപ്പെടുത്തണം.
സംഘടനകളുടെ സുതാര്യത വർദ്ധിപ്പിക്കുന്നതിനായി അപേക്ഷയോടൊപ്പം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിശദാംശങ്ങളും ഇനി മുതൽ സമർപ്പിക്കേണ്ടതുണ്ട്. സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകൾക്ക് പുറമെ, വർഷാവസണം സമർപ്പിക്കുന്ന റിട്ടേണുകൾക്കൊപ്പം സംഘടന നടത്തിയ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും നൽകണം. 2026-ന് മുൻപ് രജിസ്റ്റർ ചെയ്ത നിലവിലുള്ള എല്ലാ സംഘടനകൾക്കും തങ്ങളുടെ പ്രവർത്തന ലക്ഷ്യങ്ങളും സംസ്ഥാനങ്ങളും സർക്കാരിനെ അറിയിക്കാൻ ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. അപേക്ഷയിൽ അധികമായി ഉൾപ്പെടുത്തുന്ന ഓരോ സംസ്ഥാനത്തിനും ലക്ഷ്യത്തിനും 300 രൂപ വീതം അധിക ഫീസും ഈടാക്കും. വാർത്തകളോ സമകാലിക സംഭവങ്ങളോ നിർമ്മിക്കുന്നതിനോ സംപ്രേഷണം ചെയ്യുന്നതിനോ എഫ്സിആർഎ പരിധിയിൽ വരുന്ന സംഘടനകൾക്ക് വിലക്കുള്ളതിനാൽ, തങ്ങളോ തങ്ങളുടെ ഭാരവാഹികളോ പുസ്തകങ്ങളോ ലേഖനങ്ങളോ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന കാര്യവും വാർഷിക റിട്ടേണിൽ കൃത്യമായി വ്യക്തമാക്കേണ്ടതുണ്ട്.










