ലഖ്‌നൗ : സാമ്പത്തിക രംഗത്ത് വൻ മുന്നേറ്റം നടത്തി ചരിത്രം കുറിച്ച് ഉത്തർപ്രദേശ്. ഉത്തർപ്രദേശിൽ നിന്നുള്ള കയറ്റുമതി 2 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (FIEO) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉത്തർപ്രദേശ് അഞ്ചാം സ്ഥാനത്തെത്തി. സമുദ്രതീരമില്ലാത്ത ഇന്ത്യൻ സംസ്ഥാനങ്ങളിൽ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുമാണ് ഇപ്പോൾ ഉത്തർപ്രദേശ്.
ഇതോടെ യോഗി ആദിത്യനാഥ് സർക്കാരിന്റെ ഏറ്റവും വലിയ പ്രഖ്യാപനമായ ‘1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ’ എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം കൂടുതൽ അടുത്തിരിക്കുകയാണ്. ഈ ധനകാര്യ വർഷത്തിൽ 2,01,241 കോടി രൂപയുടെ വിദേശവ്യാപാരമാണ് സംസ്ഥാനം നടത്തിയത്. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 5.2 ശതമാനവും യു.പിയിൽ നിന്നാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് പോലെയുള്ള വലിയ തീരദേശ വ്യവസായ സംസ്ഥാനങ്ങളോടാണ് ഉത്തർപ്രദേശ് ഇപ്പോൾ മത്സരിക്കുന്നത്. 2021-22 സാമ്പത്തികവർഷത്തിൽ 1.56 ലക്ഷം കോടി രൂപയായിരുന്ന ഉത്തർപ്രദേശിന്റെ കയറ്റുമതി ആണ് ഇപ്പോൾ 2.01 ലക്ഷം കോടി രൂപ ആയി മാറിയിരിക്കുന്നത്.
ആഗോളതലത്തിലെ സാമ്പത്തിക മന്ദഗതിയും യുദ്ധപ്രതിസന്ധികളും നിലനിൽക്കുമ്പോഴാണ് യു.പി ഈ ചരിത്ര നേട്ടം കൈവരിച്ചത് എന്നുള്ളതും ശ്രദ്ധേയമാണ്. കരബന്ധിത സംസ്ഥാനമായതിനാൽ ഉൽപ്പന്നങ്ങൾ തുറമുഖങ്ങളിൽ എത്തിക്കുന്നത് എളുപ്പമാക്കാൻ യു.പി സർക്കാർ വലിയ തോതിൽ ലോജിസ്റ്റിക്സ് പാർക്കുകളും കണ്ടെയ്നർ ഡിപ്പോകളും എക്സ്പ്രസ് വേകളും നിർമ്മിച്ചിരുന്നു. നോയിഡയിൽ നടന്ന അന്താരാഷ്ട്ര ട്രേഡ് ഷോ വഴി 500-ലധികം വിദേശ ബയർമാരെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ സാധിച്ചതും ഈ നേട്ടത്തിന് അടിത്തറയിട്ടു.
യോഗി സർക്കാർ നടപ്പിലാക്കിയ ‘ഒരു ജില്ല, ഒരു ഉൽപ്പന്നം’ പദ്ധതി ഗ്രാമീണ-ചെറുകിട വ്യവസായങ്ങൾക്ക് അന്താരാഷ്ട്ര വിപണി തുറന്നുനൽകി.
സംസ്ഥാനത്തിന്റെ കയറ്റുമതിയിൽ ഏറ്റവും വലിയ വിഹിതം ഇലക്ട്രിക്കൽ മെഷിനറികൾക്കും സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കുമാണ്. ഇതിലൂടെ മാത്രം 46,960 കോടി രൂപയുടെ വരുമാനമുണ്ടായി.
ഉത്തർപ്രദേശിലെ ഏതാനും ജില്ലകളാണ് കയറ്റുമതിയുടെ പകുതിയിലധികവും കൈകാര്യം ചെയ്യുന്നത്. നോയിഡ ഉൾപ്പെടുന്ന ഗൗതം ബുദ്ധ നഗർ ആണ് പട്ടികയിൽ ഒന്നാമത്. സംസ്ഥാനത്തിന്റെ ആകെ കയറ്റുമതിയുടെ പകുതിയോളവും ഈ ഒരു ജില്ലയിൽ നിന്നാണ്. തൊട്ടുപിന്നാലെ ഗാസിയാബാദ്, മൊറാദാബാദ് എന്നീ ജില്ലകളുമുണ്ട്. തുകൽ ഉൽപ്പന്നങ്ങൾക്കും ടെക്സ്റ്റൈൽസിനും പേരുകേട്ട കാൺപൂർ നഗർ ഈ വർഷം 10,823 കോടി രൂപയുടെ കയറ്റുമതിയുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. മിർസാപൂരിലെ പരവതാനികൾ, ലഖ്നൗവിലെ ചിക്കൻകാരി വസ്ത്രങ്ങൾ എന്നിവയും വിദേശ വിപണി കീഴടക്കുന്നു. 2030-ഓടെ കയറ്റുമതി 100 ബില്യൺ ഡോളറിലേക്ക് (ഏകദേശം 8.3 ലക്ഷം കോടി രൂപ) ഉയർത്താനാണ് ഉത്തർപ്രദേശ് ഇപ്പോൾ ലക്ഷ്യമിടുന്നത്.











