മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെച്ചതിന് പിന്നാലെ, സംഘടനയ്ക്കുള്ളിൽ നടക്കുന്ന വൻ ക്രമക്കേടുകൾ തുറന്നുപറഞ്ഞ് നടി ശ്വേത മേനോൻ. മറ്റാരുടെയെങ്കിലും കൈയിലെ പാവയാകാൻ താനില്ലെന്ന് വ്യക്തമാക്കിയ ശ്വേത, സംഘടനയിലെ വരവ് ചെലവ് കണക്കുകളിൽ വലിയ കള്ളക്കളികളാണ് നടക്കുന്നതെന്നും ആരോപിച്ചു.
കഴിഞ്ഞ വർഷം നടന്ന ‘അമ്മ’ ഭരണസമിതി തിരഞ്ഞെടുപ്പിന് മുൻപ് തന്നെ തനിക്കെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിട്ടിരുന്നതായി ശ്വേത മേനോൻ ആരോപിച്ചു. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് അവർ ശ്രമിച്ചത്. മുൻ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ തെറ്റായ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പോലും ഈ സ്വാർത്ഥതാത്പര്യക്കാർ അനുവദിച്ചില്ലെന്നും അവർ വ്യക്തമാക്കി.
സംഘടനയിലെ സാമ്പത്തിക ഇടപാടുകളിൽ യാതൊരുവിധ സുതാര്യതയുമില്ലെന്നാണ് മുൻ പ്രസിഡന്റിന്റെ പ്രധാന ആരോപണം. ‘അമ്മ’യുടെ വരവ് ചെലവ് കണക്കുകളിൽ വലിയ രീതിയിലുള്ള തിരിമറികൾ നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ഭരണസമിതികളുടെയും സാമ്പത്തിക കണക്കുകൾ പൂർണ്ണമായി പരിശോധിക്കണം. ഇതിനായി ഒരു ഫോറൻസിക് / ശാസ്ത്രീയ ഓഡിറ്റിങ് നടത്താൻ തയ്യാറാകണം. താൻ രാജി വെച്ചൊഴിഞ്ഞെങ്കിലും മുൻകാലങ്ങളിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇപ്പോഴും ശക്തമായ സംശയങ്ങൾ ബാക്കിനിൽക്കുന്നുണ്ടെന്ന് ശ്വേത മേനോൻ കൂട്ടിച്ചേർത്തു.
തന്റെ നിലപാടുകളെ രാഷ്ട്രീയവൽക്കരിക്കാൻ നോക്കുന്നവർക്കും ശ്വേത മേനോൻ കൃത്യമായ മറുപടി നൽകി. താൻ ബി.ജെ.പി അനുഭാവിയോ കമ്മ്യൂണിസ്റ്റോ അല്ല. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെയോ കേരളത്തിലെ മുൻ എൽ.ഡി.എഫ് സർക്കാരിന്റെയോ ഒരു ഔദ്യോഗിക പരിപാടികളിലും താൻ ഭാഗമായിട്ടില്ല.
സംഘടനയെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരെ കടുത്ത ഭാഷയിലാണ് ശ്വേത ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. “സിനിമ ഇനിയും ബാക്കിയുണ്ട് (പിക്ചർ അബി ബാക്കി ഹേ, മേരെ ദോസ്ത്…). പലതും എനിക്ക് ജനങ്ങളോട് തുറന്നുപറയാനുണ്ട്. കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ജൂൺ 26-ന് മാധ്യമങ്ങളെ കാണുമ്പോൾ ഞാൻ പുറത്തുവിടും.”
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ വിവാദങ്ങളിൽ മുൻപ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജി വെച്ചതിനെത്തുടർന്നാണ് 2025-ൽ ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള സമിതി അധികാരമേറ്റത്. എന്നാൽ ആഭ്യന്തര തർക്കങ്ങളും സ്പോൺസർഷിപ്പ് വിവാദങ്ങളും ഒടുവിൽ അവിശ്വാസ പ്രമേയത്തിലേക്കും സമിതിയുടെ കൂട്ട രാജാവിയിലേക്കും നയിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ ശ്വേതയുടെ വാർത്താസമ്മേളനം സിനിമാ മേഖലയിൽ കൂടുതൽ രാഷ്ട്രീയ-സാമ്പത്തിക ചർച്ചകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.









