ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അധ്യായങ്ങളിലൊന്നായ സൗരവ് ഗാംഗുലി-ഗ്രെഗ് ചാപ്പൽ പോരാട്ടത്തിൽ പുതിയൊരു വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. 2000-കളുടെ മധ്യത്തിൽ ഗാംഗുലിയെ ഇന്ത്യൻ നായകസ്ഥാനത്തുനിന്നും ടീമിൽ നിന്നും വരെ പുറത്താക്കാൻ മുൻകൈ എടുത്ത മുൻ ഓസ്‌ട്രേലിയൻ താരം കൂടിയായ ഗ്രെഗ് ചാപ്പൽ, പിന്നീട് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗാംഗുലിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ച ഗ്രെഗ് ചാപ്പൽ യുഗത്തിന് ശേഷവും, തനിക്ക് ചാപ്പലിൽ നിന്ന് അപ്രതീക്ഷിതമായ ഒരു ഓഫർ വന്നിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി. 2011 ഐപിഎൽ സീസണിൽ താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായിരുന്ന സമയത്ത്, ടീമിന്റെ പരിശീലകനാകാൻ താല്പര്യമുണ്ടെന്ന് കാണിച്ച് ചാപ്പൽ തനിക്ക് ഇമെയിൽ അയച്ചിരുന്നു എന്ന് ഗാംഗുലി വെളിപ്പെടുത്തി.
ചാപ്പലിന്റെ ഇമെയിലിനെക്കുറിച്ച് ഗാംഗുലി പറഞ്ഞത് ഇങ്ങനെ:
“2011-ൽ ഞാൻ കെകെആർ ക്യാപ്റ്റനായിരുന്ന സമയത്ത്, തനിക്ക് ടീമിന്റെ കോച്ചാകാൻ താല്പര്യമുണ്ടെന്ന് കാണിച്ച് ഗ്രെഗ് ചാപ്പൽ എനിക്ക് ഒരിക്കൽ ഒരു ഇമെയിൽ അയച്ചിരുന്നു. ഞാൻ ക്യാപ്റ്റനായി തുടരുമ്പോൾ തന്നെ അദ്ദേഹം കോച്ചായി വരാനാണ് ആഗ്രഹിച്ചത്.”
ഈ ഓഫർ സ്വീകരിച്ചിരുന്നെങ്കിൽ നിങ്ങളുടെ കെമിസ്ട്രി എങ്ങനെയാകുമായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് ദാദ തന്റെ പതിവ് ശൈലിയിൽ മാസ്സ് മറുപടിയാണ് നൽകിയത്: “ദാദ അത്ര വലിയ വിഡ്ഢിയല്ല. ഒരാൾക്ക് ഒരു തവണ അബദ്ധം പറ്റിയേക്കാം, പക്ഷേ ഒരേ ആളിൽ നിന്ന് തന്നെ വീണ്ടും വീണ്ടും പറ്റിക്കപ്പെടാൻ ഞാൻ വിഡ്ഢിയല്ല.”
വർഷങ്ങൾക്ക് ശേഷം പാകിസ്താൻ മുൻ നായകൻ ഇമ്രാൻ ഖാന് വേണ്ടിയുള്ള ഒരു നിവേദനത്തിൽ ഒപ്പുവെക്കാൻ ആവശ്യപ്പെട്ട് ഗ്രെഗ് ചാപ്പൽ തനിക്ക് സന്ദേശമയച്ചിരുന്നതായും ഗാംഗുലി വെളിപ്പെടുത്തി. എന്നാൽ താൻ അത് പൂർണ്ണമായും അവഗണിക്കുകയാണ് ചെയ്തത്. തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഗാംഗുലി പറഞ്ഞു:
“സത്യസന്ധരല്ലാത്ത ആളുകൾക്ക് ഞാൻ മറുപടി നൽകാറില്ല. നിങ്ങൾക്ക് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകാം. ഒരാൾ നല്ല കളിക്കാരനല്ലെന്നോ അല്ലെങ്കിൽ ഒരു ശരാശരി കളിക്കാരനാണെന്നോ നിങ്ങൾക്ക് തോന്നാം, അതിൽ തെറ്റില്ല. പക്ഷേ പ്രശ്നങ്ങൾ പരിഹരിക്കാൻ തെറ്റായ വഴി തിരഞ്ഞെടുക്കുന്നവരെ എനിക്ക് ഇഷ്ടമല്ല. നിനക്ക് അതിനുള്ള യോഗ്യതയില്ല എന്ന് എന്റെ മുഖത്തുനോക്കി പറയുന്നവരെയാണ് എനിക്ക് താല്പര്യം.”
ഐപിഎല്ലിന്റെ പ്രാരംഭ വർഷങ്ങളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കോച്ചായിരുന്ന മറ്റൊരു ഓസ്‌ട്രേലിയക്കാരൻ ജോൺ ബുക്കാനനുമായും ഗാംഗുലിക്ക് കടുത്ത ഭിന്നതകളുണ്ടായിരുന്നു. ബുക്കാനൻ മുന്നോട്ടുവെച്ച ‘മൾട്ടി-ക്യാപ്റ്റൻസി’ (ഒന്നിലധികം ക്യാപ്റ്റന്മാർ) സിദ്ധാന്തം അന്ന് കെകെആറിൽ വലിയ തർക്കങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ “ഗ്രെഗ് ചാപ്പൽ, ജോൺ ബുക്കാനൻ എന്നിവരിൽ ആരെയാണ് മികച്ചതായി തിരഞ്ഞെടുക്കുക?” എന്ന ചോദ്യത്തിന് ഒട്ടും മടിക്കാതെ ഗാംഗുലി ഉത്തരം നൽകി: “ഞാൻ ഗ്രെഗ് ചാപ്പലിനെ മാത്രമേ തിരഞ്ഞെടുക്കൂ. ബുക്കാനനേക്കാൾ എന്ത് കൊണ്ടും ഭേദം ചാപ്പലാണ്. കാരണം, ദോഷങ്ങൾ പലതുണ്ടെങ്കിലും അദ്ദേഹത്തിന് ക്രിക്കറ്റ് എന്ന കളിയെക്കുറിച്ച് കൃത്യമായ അറിവും സാങ്കേതിക ജ്ഞാനവുമെങ്കിലും ഉണ്ടായിരുന്നു.”
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അദ്ധ്യായമായിട്ടാണ് ചാപ്പലിൻറെ പരിശീലക കാലയളവിലെ ആരാധകർ വിശേഷിപ്പിക്കുന്നത്.










