അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത വർഷം ആദ്യം ഭാരത സന്ദർശനം നടത്തിയേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ അടുത്ത സൗഹൃദത്തെ വാനോളം പുകഴ്ത്തിയ റൂബിയോ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം നിലവിൽ ഏറ്റവും ഉജ്ജ്വലമായ ഘട്ടത്തിലാണെന്നും (Fantastic) വ്യക്തമാക്കി. വാഷിംഗ്ടണിൽ മാധ്യമ ഏജൻസിയായ ഐഎഎൻഎസിന് (IANS) നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ യുഎസ് വിദേശകാര്യ മന്ത്രി പങ്കുവെച്ചത്. പ്രസിഡന്റിന്റെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും അന്തിമരൂപം നൽകുന്നതിനുമായി ഈ വർഷം അവസാനത്തോടെ താൻ ഇന്ത്യ സന്ദർശിക്കുമെന്നും മാർക്കോ റൂബിയോ അറിയിച്ചു.
അടുത്ത വർഷം ആദ്യത്തോടെ പ്രസിഡന്റ് ട്രംപിനെ ഇന്ത്യയിലെത്തിക്കാനുള്ള ലക്ഷ്യത്തോടെയാണ് യുഎസ് വിദേശകാര്യ മന്ത്രാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇന്ത്യ അമേരിക്കയുടെ ഏറ്റവും അടുത്ത പങ്കാളിയും സഖ്യകക്ഷിയുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റും തമ്മിലുള്ള ബന്ധം മറ്റെന്തിനേക്കാളും ദൃഢമാണ്, നയതന്ത്രത്തിൽ ഈ വ്യക്തിബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും റൂബിയോ കൂട്ടിച്ചേർത്തു. രണ്ടാം തവണയും വൈറ്റ് ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം ഡൊണാൾഡ് ട്രംപ് നടത്തുന്ന ആദ്യ ഭാരത സന്ദർശനമായിരിക്കും ഇത്. മുൻപ് 2020 ഫെബ്രുവരിയിലായിരുന്നു ട്രംപ് ആദ്യമായി ഇന്ത്യ സന്ദർശിച്ചത്. ഫ്രാൻസിലെ എവിയാനിൽ നടന്ന ജി7 ഉച്ചകോടിയുടെ ഭാഗമായാണ് നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. 16 മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ ഉഭയകക്ഷി ചർച്ചയായിരുന്നു അത്.
ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി വ്യാപാര കരാർ (Bilateral Trade Agreement) അന്തിമഘട്ടത്തിലാണെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. വ്യാപാര കരാർ ഒപ്പിടുന്നതിന്റെ തൊട്ടരികിലാണ് ഇരുരാജ്യങ്ങളും ഉള്ളത്. ജി7 ഉച്ചകോടിയിൽ വെച്ച് പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും നടത്തിയ ചർച്ചകൾ വളരെ പോസിറ്റീവ് ആയിരുന്നു. കൂടാതെ, ചൈനീസ് കടന്നുകയറ്റങ്ങൾക്കെതിരെ രൂപീകരിച്ച ഇന്ത്യ ഉൾപ്പെടുന്ന ‘ക്വാഡ്’ (Quad) സഖ്യത്തിന്റെ അടുത്ത ഉച്ചകോടിയെ ഇരുരാജ്യങ്ങളും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തെ അഭിനന്ദിച്ച റൂബിയോ, താൻ മോദിയുടെ ഒരു വലിയ ആരാധകനാണെന്നും നരേന്ദ്ര മോദിയുടെ ഭരണമാണ് ഇന്ത്യയെ ഒരു ആഗോള വൻശക്തിയായി (Global Power) ഉയർത്തിയതെന്നും പരസ്യമായി സമ്മതിച്ചു. ഊർജ്ജ മേഖലയിലെ സഹകരണത്തെക്കുറിച്ച് സംസാരിച്ച റൂബിയോ, അസംസ്കൃത എണ്ണ ശുദ്ധീകരിക്കാൻ പ്രത്യേക ശേഷിയുള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും ഇന്ധന വിതരണം വർദ്ധിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുകയാണെന്നും വ്യക്തമാക്കി.











