പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡും ലാൻഡ് ജിഹാദ്, ലവ് ജിഹാദ്, നിർബന്ധിത മതപരിവർത്തനം എന്നിവയ്‌ക്കെതിരെ കടുത്ത നിയമങ്ങളും നടപ്പിലാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. രാജ്യസുരക്ഷ ശക്തമാക്കുന്നതിനും സംസ്ഥാനത്തിന്റെ സാംസ്കാരിക ഐഡന്റിറ്റി സംരക്ഷിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
‘വന്ദേമാതര’ത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ രബീന്ദ്ര സദനിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയത്. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം സംസ്ഥാനത്തെ ജനസംഖ്യാ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്നും ഇത് ബംഗാളിന്റെ സാമൂഹിക വ്യവസ്ഥയ്ക്കും രാജ്യസുരക്ഷയ്ക്കും കടുത്ത ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു.
ബംഗാളിന്റെ സാംസ്കാരിക തനിമ വീണ്ടെടുക്കാൻ ശക്തമായ നിയമനിർമ്മാണങ്ങൾ നടത്താൻ സർക്കാർ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു “ഞങ്ങൾക്ക് കുറച്ചു സമയം കൂടി തരൂ. ലാൻഡ് ജിഹാദ്, ലവ് ജിഹാദ്, നിർബന്ധിത മതപരിവർത്തനം എന്നിവയ്‌ക്കെതിരെ അതിശക്തമായ നിയമവും ഒപ്പം ഏകീകൃത സിവിൽ കോഡും പശ്ചിമ ബംഗാളിൽ ഉടൻ തന്നെ അവതരിപ്പിക്കും.” ഇതാണ് അദ്ദേഹം പറഞ്ഞ വാക്കുകൾ.
അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ ഭൂമി സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി അവരുടെ ജന്മനാട്ടിലേക്ക് തിരികെ അയക്കുന്നതിനായി അതിർത്തി ജില്ലകളിൽ പ്രത്യേക ‘ഹോൾഡിങ് സെന്ററുകൾ’ സ്ഥാപിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച് ഇന്ത്യയുടെ സംസ്കാരത്തിനും സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന ആരെയും വെച്ചുപൊറുപ്പിക്കില്ലെന്നും അവരെ തിരിച്ചയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമ പ്രകാരം പൗരത്വം ലഭിക്കുന്ന അഭയാർത്ഥികളും നിയമവിരുദ്ധമായി എത്തുന്ന നുഴഞ്ഞുകയറ്റക്കാരും രണ്ട് തട്ടിലാണെന്ന് സുവേന്ദു അധികാരി ചൂണ്ടിക്കാട്ടി. അയൽരാജ്യങ്ങളിൽ മതപരമായ പീഡനങ്ങൾ നേരിട്ടതിനെത്തുടർന്ന് ഇന്ത്യയിലേക്ക് അഭയം തേടിയെത്തിയ ഹിന്ദുക്കൾ നുഴഞ്ഞുകയറ്റക്കാരല്ലെന്നും നിയമപ്രകാരം അവർക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ശ്യാമപ്രസാദ് മുഖർജി, ബങ്കിം ചന്ദ്ര ചതോപാധ്യായ, ശ്രീരാമകൃഷ്ണൻ, ചൈതന്യ മഹാപ്രഭു എന്നിവരുടെ പുണ്യഭൂമിയായ ബംഗാളിന്റെ മണ്ണിൽ ഒരു തരത്തിലുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. “ഇവിടെ ജീവിക്കുകയും എന്നാൽ രാജ്യത്തിന്റെ സായുധ സേനയെ അപമാനിക്കുകയും ചെയ്യുന്നവർ, ഓപ്പറേഷൻ സിന്ദൂറിനെ എതിർക്കുന്നവർ, പഹൽഗാം സംഭവത്തിൽ മൗനം പാലിക്കുന്നവർ എന്നിവരുടെ ഇത്തരം അജണ്ടകൾ ഇനി ബംഗാളിൽ നടപ്പില്ല.”
വന്ദേമാതരത്തിന്റെ രചയിതാവായ ബങ്കിം ചന്ദ്ര ചതോപാധ്യായയ്ക്ക് ആദരമർപ്പിച്ച മുഖ്യമന്ത്രി, വന്ദേമാതരം രാജ്യത്തിന്റെ ദേശസ്നേഹത്തിന്റെയും ഐക്യത്തിന്റെയും ‘സഞ്ജീവനി മന്ത്രം’ ആണെന്ന് വിശേഷിപ്പിച്ചു. നെയ്ഹാട്ടിയിലെ അദ്ദേഹത്തിന്റെ തറവാട്ടു വീട്ടിലും കൊൽക്കത്തയിലെ വസതിയിലും ഇതാദ്യമായാണ് സർക്കാർ തലത്തിൽ ഔദ്യോഗിക പരിപാടികൾ സംഘടിപ്പിക്കുന്നത്. മുൻപ് തൃണമൂൽ ഭരണകാലത്ത് ബങ്കിം ചന്ദ്രന്റെ കൊൽക്കത്തയിലെ വസതി പൂട്ടിക്കിടന്നതിനാൽ തനിക്ക് അവിടെ പ്രവേശിക്കാൻ അനുമതി നിഷേധിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
1975-ലെ അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ ‘ലോകതന്ത്ര സേനാനി’കളെ ആദരിക്കുന്നതിനായി വരും ദിവസങ്ങളിൽ സംസ്ഥാനതല പരിപാടി സംഘടിപ്പിക്കുമെന്നും യോഗ്യരായവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തുടർന്ന് തന്റെ നിയമസഭാ മണ്ഡലമായ ഭവാനിപൂരിലെ പുതിയ ബി.ജെ.പി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്ത അദ്ദേഹം, പ്രാദേശിക നിവാസികളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനായി എല്ലാ മാസവും രണ്ട് ദിവസം ഈ ഓഫീസിൽ താൻ വ്യക്തിപരമായി ലഭ്യമാകുമെന്നും അറിയിച്ചു.










