മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ മൂത്ത സഹോദരൻ ഷാഹിദ് അക്തറിന്റെ സംസ്‌കാര ചടങ്ങിൽ ഭാരതത്തിന്റെ മോസ്റ്റ് വാണ്ടഡ് ഭീകരരും ലഷ്‌കറെ തോയ്ബ (LeT) നേതാക്കളും പരസ്യമായി പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്. കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കറെ തോയ്ബ ഡെപ്യൂട്ടി ചീഫുമായ സൈഫുള്ള കസൂരി ഉൾപ്പെടെയുള്ള ഭീകരരാണ് ഇസ്ലാമാബാദിലെ എച്ച്-8 ഖബർസ്ഥാനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.
ജൂൺ 24-നായിരുന്നു ഷാഹിദ് അക്തർ അന്തരിച്ചത്. ഈ സംസ്‌കാര ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, ഭീകരവാദികൾക്ക് പാകിസ്താൻ ഭരണകൂടവും സൈന്യവും നൽകുന്ന പരസ്യമായ പിന്തുണയും സംരക്ഷണവും ഒരിക്കൽ കൂടി അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. ഭാരതത്തിൽ നിരവധി ചോരപ്പുഴകൾ ഒഴുക്കിയ ഭീകരർ പാക് മണ്ണിൽ യാതൊരു ഭയവുമില്ലാതെ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന യാഥാർത്ഥ്യം അടിവരയിടുന്നതാണ് ഈ ദൃശ്യങ്ങൾ.
മുംബൈ ഭീകരാക്രമണത്തിന്റെയDefault സൂത്രധാരനും ആഗോള ഭീകരനുമായ ഹാഫിസ് സയീദിന്റെ ലഷ്‌കറെ തോയ്ബയുടെ രാഷ്ട്രീയ മുഖമായ ‘പാകിസ്താൻ മർക്കസി മുസ്ലിം ലീഗ്’ (PMML) പ്രസിഡന്റ് ഇനാം ഉർ റഹ്മാനും സൈഫുള്ള കസൂരിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു. രാജ്യാന്തര ഉപരോധങ്ങളിൽ നിന്നും ആഭ്യന്തര നിരോധനങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഹാഫിസ് സയീദ് രൂപീകരിച്ച നിഴൽ സംഘടനയാണ് പി.എം.എം.എൽ. ഈ പാർട്ടി പാകിസ്താനിലെ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. വിരമിക്കലിന് ശേഷവും ക്രിക്കറ്റ് കമന്റേറ്ററായും ഐ.പി.എല്ലിലും സജീവമായിരുന്ന ഷോയ്ബ് അക്തറിന്റെ കുടുംബ ചടങ്ങിൽ ഭീകരവാദികൾക്ക് ഇത്രയും സ്വാധീനമുണ്ടെന്നത് കടുത്ത ആശങ്കയോടെയാണ് ഭാരതം വീക്ഷിക്കുന്നത്.
ഭാരത സുരക്ഷാ ഏജൻസികളെ സംബന്ധിച്ചിടത്തോളം സൈഫുള്ള കസൂരി പരസ്യമായി ഒരു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത് കനത്ത ജാഗ്രതയ്ക്കുള്ള കാരണമാണ്. 25 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭാരതം അതിശക്തമായ തിരിച്ചടിയാണ് പാകിസ്താന് നൽകിയത്. സിന്ധു നദീജല കരാർ റദ്ദാക്കിയ ഭാരതം, ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തിലൂടെ മുരിദ്കെയിലെ ലഷ്‌കർ ആസ്ഥാനവും റാവൽപിണ്ടി മുതൽ സുക്കൂർ വരെയുള്ള പാക് സൈനിക താവളങ്ങളും തകർത്തുതരിപ്പണമാക്കിയിരുന്നു.
ഭാരതത്തിന്റെ ഈ മിന്നലാക്രമണത്തിൽ പതറിയ കസൂരി, കടൽ മാർഗ്ഗം ഇന്ത്യയിൽ മറ്റൊരു മുംബൈ മോഡൽ ആക്രമണം നടത്തുമെന്ന് ഈ വർഷം ഫെബ്രുവരിയിൽ പുറത്തുവിട്ട വീഡിയോയിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. തങ്ങൾക്ക് പാക് സൈന്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും സൈനികരുടെ ശവസംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ പാക് ആർമി തന്നെ ക്ഷണിക്കാറുണ്ടെന്നും കസൂരി തന്നെ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഭാരതത്തിന്റെ പ്രഹരത്തിന് ശേഷം തകർന്നടിഞ്ഞ ലഷ്‌കർ ക്യാമ്പുകൾ പാക് സൈന്യത്തിന്റെ സഹായത്തോടെ വീണ്ടും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഭീകരൻ ഇസ്ലാമാബാദിൽ പരസ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.












