കാസർകോട് : കാസർകോട് മീഞ്ചയിൽ അന്തരിച്ച കാൻസർ രോഗിയായ നാരായണൻ എന്ന വയോധികന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് വനിതാ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഇർഫാന ഇഖ്ബാൽ ഉയർത്തിയ വാദങ്ങൾ പൂർണ്ണമായും തള്ളി സേവാഭാരതി. സംസ്കാര ചടങ്ങുകളുടെ മുഴുവൻ ചിലവും ക്രമീകരണങ്ങളും പൂർണ്ണമായും തങ്ങളാണ് നിർവ്വഹിച്ചതെന്നും, ലീഗ് നേതാവ് കേവലം പബ്ലിസിറ്റിക്കായി നാടകം കളിക്കുകയാണെന്നും സേവാഭാരതി ഭാരവാഹികൾ ആരോപിച്ചു. ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സേവാഭാരതി അറിയിച്ചു.
കുടുംബാംഗങ്ങൾ കൈയൊഴിഞ്ഞ നാരായണനെ മുസ്ലിം ലീഗ് നേതാവും അവർ നടത്തുന്ന ‘ഷെയ്ഖ് സായിദ് ഫൗണ്ടേഷൻ’ പ്രവർത്തകരും ചേർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചതും മരണശേഷം മൃതദേഹം കാസർകോട് പൊതുശ്മശാനത്തിൽ ഹൈന്ദവാചാരപ്രകാരം സംസ്കരിച്ചതും എന്ന രീതിയിലായിരുന്നു ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നത്. ഇർഫാന ചിതയ്ക്ക് തീ കൊളുത്താൻ സഹായിക്കുന്ന ചിത്രങ്ങളും മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണെന്നും നാരായണന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥ വന്നപ്പോൾ മഞ്ചേശ്വരം പോലീസിന്റെ നിർദ്ദേശപ്രകാരമാണ് സേവാഭാരതി പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടതെന്ന് സംഘടന വ്യക്തമാക്കുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം കാസർകോട്ടേക്ക് കൊണ്ടുവന്ന ആംബുലൻസ് വാടക, ശ്മശാനത്തിലെ ഫീസ്, അന്ത്യകർമ്മങ്ങൾക്കുള്ള പൂജാസാധനങ്ങളുടെ ചെലവ്, ചിതയ്ക്കുള്ള വിറകിന്റെ പണം എന്നിവയുൾപ്പെടെയുള്ള എല്ലാ ചെലവുകളും പൂർണ്ണമായും വഹിച്ചത് സേവാഭാരതിയാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഇതിന്റെ രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും സേവാഭാരതി അറിയിച്ചു. ചടങ്ങുകൾ പൂർത്തിയാകുന്ന സമയത്ത് അവിടെയെത്തിയ ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന, ചിതയിലേക്ക് ഒരു വിറകു കഷണം എടുത്തുവെക്കുക മാത്രമാണ് ചെയ്തത്. എന്നാൽ അവിടെയുണ്ടായിരുന്ന ചിലരെക്കൊണ്ട് ഇതിന്റെ ഫോട്ടോ മനഃപൂർവ്വം എടുപ്പിക്കുകയും ‘മുസ്ലിം വനിത ഹൈന്ദവന് ചിതയൊരുക്കി’ എന്ന രീതിയിൽ മാധ്യമങ്ങളിലൂടെ അമിത പബ്ലിസിറ്റിക്ക് ശ്രമിക്കുകയുമായിരുന്നു എന്ന് സേവാഭാരതി ആരോപിക്കുന്നു.








