ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ജെയിലെ അവസാന മത്സരത്തിൽ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (3-1) തകർത്ത് അർജന്റീന. ഡാളസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് ലാ അൽബിസെലസ്റ്റെ ഇറങ്ങിയതെങ്കിലും പകരക്കാരുടെ നിരയും തകർപ്പൻ ഫോം തുടർന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ നായകൻ ലയണൽ മെസ്സി ടൂർണമെന്റിലെ തന്റെ ആറാം ഗോളും സ്വന്തമാക്കി.
മത്സരത്തിൽ തോറ്റതോടെ നവാഗതരായ ജോർദാൻ ലോകകപ്പിൽ നിന്ന് പുറത്തായി. ഗ്രൂപ്പ് ജെയിൽ പരാജയമറിയാതെ ഒന്നാം സ്ഥാനക്കാരായാണ് അർജന്റീന പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നതിനാൽ വലിയ മാറ്റങ്ങളുമായാണ് അർജന്റീനൻ കോച്ച് ലയണൽ സ്കലോണി ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. എങ്കിലും കളിക്കളത്തിൽ അർജന്റീനയുടെ ആധിപത്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. 70 ശതമാനം പന്ത് കൈവശം വെച്ച് 13 ഷോട്ടുകളാണ് അർജന്റീന ജോർദാൻ ഗോൾമുഖത്തേക്ക് തൊടുത്തത്.
19-ാം മിനിറ്റിൽ മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച അർജന്റീന 19-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ബോക്സിന് തൊട്ടുപുറത്തുനിന്ന് ജിയോവാനി ലോ സെൽസോ തൊടുത്ത കൃത്യതയാർന്ന ഇടംകൈയ്യൻ ഷോട്ട് ജോർദാൻ വലകുലുക്കുകയായിരുന്നു (1-0). പിന്നാലെ 31-ാം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച ഫൗളിൽ നീണ്ട ‘VAR’ പരിശോധനയ്ക്കൊടുവിലാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്ക് എടുത്ത ലൗട്ടാരോ മാർട്ടിനെസ് പന്ത് അനായാസം വലയിലെത്തിച്ച് ലീഡ് 2-0 ആക്കി ഉയർത്തി.
രണ്ടാം പകുതിയിൽ കടുത്ത പോരാട്ടവീര്യം പുറത്തെടുത്ത ജോർദാൻ 55-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി. ഇഹ്സാൻ ഹദ്ദാദ് നൽകിയ മനോഹരമായൊരു ക്രോസ്സ് ബോക്സിനുള്ളിലേക്ക് സ്ലൈഡ് ചെയ്ത് കയറി മൂസ അൽ-തമാരി വലയിലെത്തിക്കുകയായിരുന്നു. ലോകകപ്പ് വേദിയിൽ നവാഗതരായ ജോർദാന്റെ ചരിത്ര നിമിഷമായിരുന്നു ഇത്.
ജോർദാൻ ഗോൾ മടക്കിയതിന് പിന്നാലെ മെസി കളത്തിൽ ഇറങ്ങിയതോടെ അർജന്റീന ടീം വീണ്ടും ഉണർന്നുകളിക്കാൻ തുടങ്ങി.
കളി അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കിനിൽക്കെയാണ് 80-ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ മാന്ത്രിക ഗോൾ പിറന്നത്. പ്രതിരോധ മതിലിനെ ചുറ്റിക്കൊണ്ട് മെസ്സി തൊടുത്ത മനോഹരമായൊരു ഗ്രൗണ്ട് ഫ്രീകിക്ക് ജോർദാൻ ഗോൾകീപ്പറെ നിഷ്പ്രഭമാക്കി വലയിൽ പതിച്ചു (3-1). ഈ ഗോളോടെ 2026 ലോകകപ്പിലെ ഗോൾഡൻ ബൂട്ട് റേസിൽ മെസ്സി തന്റെ ലീഡ് ഉയർത്തി.
ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായ അർജന്റീന പ്രീ-ക്വാർട്ടറിൽ കേപ് വെർഡെയെ നേരിടും. മികച്ച ഫോമിലുള്ള മെസ്സിയും സംഘവും കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ വലിയ ആത്മവിശ്വാസത്തിലാണ്.











