തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണയ്ക്കില്ല. കോൺഗ്രസും സിപിഎമ്മും ഒന്നിച്ച് അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് സിപിഎം സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. എൽഡിഎഫ് പിന്തുണ പിൻവലിച്ചതോടെ ബിജെപി ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ നീക്കം പാതിവഴിയിൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഭരണസ്തംഭനവും കെടുകാര്യസ്ഥതയും ആരോപിച്ച് ബിജെപിക്കെതിരെ അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് തലസ്ഥാന നഗരസഭയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമായത്. എന്നാൽ, യുഡിഎഫ് നീക്കത്തിന് എൽഡിഎഫ് കൂട്ടുനിൽക്കില്ലെന്ന് വ്യക്തമാക്കിയതോടെ പ്രമേയ നോട്ടീസിന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് ചേർന്ന് പ്രമേയം കൊണ്ടുവന്നാൽ ഭാവിയിൽ അത് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന ഇരുപക്ഷത്തിന്റെയും ആശങ്കയാണ് സംയുക്ത നീക്കത്തിൽ നിന്ന് പിന്മാറാൻ എൽഡിഎഫിനെ പ്രേരിപ്പിച്ചത്.
101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കണമെങ്കിൽ പോലും നിലവിലെ നിയമപ്രകാരം കൗൺസിലിന്റെ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. 101 അംഗ കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ചുരുങ്ങിയത് 34 കൗൺസിലർമാർ ഒപ്പിടണം. എന്നാൽ നിലവിലെ കൗൺസിലിൽ യുഡിഎഫിന് വെറും 20 അംഗങ്ങൾ മാത്രമാണുള്ളത്. 29 അംഗങ്ങളുള്ള എൽഡിഎഫ് ഒപ്പിടാതെ യുഡിഎഫിന് തനിച്ച് പ്രമേയം കൊണ്ടുവരാൻ കഴിയില്ല.
പ്രമേയം കൗൺസിലിൽ അവതരിപ്പിക്കണമെങ്കിൽ പകുതിയിലധികം അംഗങ്ങൾ (ചുരുങ്ങിയത് 51 പേർ) ഹാജരാകണം. എൽഡിഎഫിനും യുഡിഎഫിനും കൂടിയുള്ളത് 49 അംഗങ്ങൾ മാത്രമാണ് ഉള്ളത്.








