ദിസ്പുർ : വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ആസാമിലും അയൽസംസ്ഥാനമായ അരുണാചൽ പ്രദേശിലും തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ആസാമിൽ ഈ വർഷത്തെ ആദ്യ പ്രളയ തരംഗം. സംസ്ഥാനത്തെ ആറ് ജില്ലകളിലായി 22,000-ത്തിലധികം ആളുകളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായി ആസാം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കനത്ത മഴയിലും മണ്ണൊലിപ്പിലും റെയിൽവേ പാലത്തിന്റെ തൂണിന് ഇളക്കം തട്ടിയതിനെ തുടർന്ന് അപ്പർ ആസാമിലെ ട്രെയിൻ സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു.
ആസാമിലെ ധേമാജി, നൽബാരി , ദിബ്രുഗഢ് , ചിരാംഗ് , ലഖിംപൂർ , കോക്രാജർ എന്നീ ആറ് ജില്ലകളിലായി ആകെ 22,124 പേരാണ് പ്രളയക്കെടുതിയിൽ അകപ്പെട്ടിരിക്കുന്നത്. ധേമാജി ജില്ലയെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഇവിടെ മാത്രം 15,483 ആളുകൾ ദുരിതത്തിലാണ്. പ്രളയജലം പാഞ്ഞുകയറി 96 ഗ്രാമങ്ങൾ പൂർണ്ണമായും മുങ്ങി. കർഷകരെ കണ്ണീരിലാഴ്ത്തി ഏകദേശം 1,690 ഹെക്ടറിലധികം കൃഷിസ്ഥലത്തെ വിളകൾ പൂർണ്ണമായും നശിച്ചു. ധേമാജി ജില്ലയിൽ 110 മില്ലീമീറ്ററിലധികം പെയ്ത അതിശക്തമായ മഴയെത്തുടർന്ന് സിമെൻ നദിക്ക് കുറുകെയുള്ള റെയിൽവേ പാലത്തിന്റെ ഒരു തൂണ് അപകടാവസ്ഥയിലായി. നദീതീരത്തെ മണ്ണൊലിപ്പ് ശക്തമായതോടെയാണ് പാലത്തിന്റെ അടിത്തറ ഇളകിയത്. അപകടസാധ്യത കണക്കിലെടുത്ത് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ മേഖലയിലെ ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവച്ചു.








