വാഷിംഗ്ടൺ: അമേരിക്കൻ ജനതയുടെ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും മുൻഗണന നൽകിക്കൊണ്ട് രണ്ടാം ട്രംപ് ഭരണകൂടം കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളുമായി മുന്നോട്ട്. താല്ക്കാലിക അഭയ പദവി അവസാനിച്ചവരും അല്ലാത്തവരുമായ അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പൂർണ്ണമായി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭരണകൂടം.
സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിട്ടുപോകാൻ തയ്യാറാകുന്ന കുടിയേറ്റക്കാർക്കായി ട്രംപ് സർക്കാർ 2,600 അമേരിക്കൻ ഡോളർ (ഏകദേശം 2 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഹോംലാൻഡ് സെക്യൂരിറ്റിയുടെ ‘സിബിപി ഹോം’ ( മൊബൈൽ ആപ്പ് വഴി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഈ തുക ലഭിക്കുക.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി, തടങ്കലിലാക്കി നിർബന്ധിതമായി നാടുകടത്താൻ അമേരിക്കൻ സർക്കാരിന് വൻ തുകയാണ് ചിലവ് വരുന്നത്. നിലവിലെ കണക്കുകൾ പ്രകാരം ഒരു കുടിയേറ്റക്കാരനെ നിയമപരമായി നാടുകടത്താൻ ശരാശരി 18,245 ഡോളറോളം നികുതിപ്പണം ചിലവാകുന്നുണ്ട്. എന്നാൽ കുടിയേറ്റക്കാർ സ്വമേധയാ രാജ്യം വിടാൻ തയ്യാറായാൽ യാത്രാചിലവും ഈ ബോണസും ഉൾപ്പെടെ വെറും 5,100 ഡോളർ മാത്രമേ സർക്കാരിന് ചിലവാകൂ. ഇതിലൂടെ ഓരോ കുടിയേറ്റക്കാരനിൽ നിന്നും ഏകദേശം 13,000 ഡോളറിലധികം അമേരിക്കൻ നികുതിപ്പണം ലാഭിക്കാൻ സാധിക്കുമെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ കണക്കുകൂട്ടൽ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ ട്രംപ് സ്വീകരിച്ച ഈ തന്ത്രപരമായ നീക്കത്തെ വലിയ ആവേശത്തോടെയാണ് അമേരിക്കൻ ദേശീയവാദികൾ വരവേൽക്കുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക് വെയ്ർ മുള്ളിൻ ആണ് പ്രസ്താവന പുറത്തിറക്കിയത്. “അനധികൃതമായി രാജ്യത്ത് തുടരുന്നവർ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വന്തം നാടുകളിലേക്ക് മടങ്ങണം. അല്ലാത്തപക്ഷം ഞങ്ങളവരെ കണ്ടെത്തുകയും അറസ്റ്റ് ചെയ്ത് നാടുകടത്തുകയും ചെയ്യും. അങ്ങനെ പുറത്താക്കപ്പെടുന്നവർക്ക് പിന്നീട് ഒരിക്കലും അമേരിക്കയിലേക്ക് തിരിച്ചുവരാൻ സാധിക്കില്ല.” എന്ന കടുത്ത മുന്നറിയിപ്പാണ് കുടിയേറ്റക്കാർക്ക് നൽകിയിരിക്കുന്നത്.
അമേരിക്കയുടെ ദേശീയ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ട്രംപിന്റെ നയങ്ങൾക്ക് യുഎസ് സുപ്രീം കോടതിയുടെ ശക്തമായ പിന്തുണയും ലഭിച്ചിട്ടുണ്ട്. സിറിയ, ഹെയ്തി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ താല്ക്കാലിക സംരക്ഷണ പദവി റദ്ദാക്കാനുള്ള ട്രംപ് സർക്കാരിന്റെ തീരുമാനത്തെ സുപ്രീം കോടതി അടുത്തിടെ ശരിവെച്ചിരുന്നു. ഇതോടെ നിയമപരമായ സംരക്ഷണം നഷ്ടപ്പെട്ട ലക്ഷക്കണക്കിന് വിദേശികൾക്ക് മുന്നിലുള്ള ഏക വഴി ഈ ‘എക്സിറ്റ് ബോണസ്’ വാങ്ങി അന്തസ്സോടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുക എന്നത് മാത്രമാണ്.
ട്രംപ് അധികാരമേറ്റ ആദ്യ വർഷം തന്നെ 22 ലക്ഷത്തിലധികം വിദേശികൾ സ്വമേധയാ രാജ്യം വിട്ടതായാണ് ഔദ്യോഗിക കണക്കുകൾ. അമേരിക്കൻ മണ്ണിൽ സ്വന്തം പൗരന്മാരുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം പൂർണ്ണമായും നടപ്പിലാക്കപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.












