അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത വൈറ്റ്‌വാഷിന് (0-2) പിന്നാലെ മലയാളി താരം സഞ്ജു സാംസണിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ഓപ്പണറും പ്രമുഖ ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ഇന്ത്യൻ ടീമിൽ ആരെങ്കിലും ഒരാളെ മാറ്റണമെന്നുണ്ടെങ്കിൽ മാനേജ്‌മെന്റ് ആദ്യം ബലിനൽകുന്നത് സഞ്ജുവിനെയാണെന്നും, അതുകൊണ്ടുതന്നെ നിലവിലെ മോശം ഫോം താരത്തിന് കനത്ത തിരിച്ചടിയായേക്കുമെന്നും ചോപ്ര മുന്നറിയിപ്പ് നൽകി.
അയർലൻഡിനെതിരായ ആദ്യ മത്സരത്തിൽ 5 റൺസിന് പുറത്തായ സഞ്ജു സാംസൺ, ഞായറാഴ്ച നടന്ന രണ്ടാം ടി20-യിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ‘ഗോൾഡൻ ഡക്കാ’യി പവലിയനിലേക്ക് മടങ്ങിയിരുന്നു. സഞ്ജുവിന്റെ ഈ തുടർച്ചയായ പരാജയങ്ങളാണ് അദ്ദേഹത്തിന് വില്ലനാകുന്നത്. “രണ്ടാം മത്സരത്തിൽ സഞ്ജു ആദ്യ പന്തിൽ തന്നെ പുറത്തായി. ഇപ്പോൾ എനിക്ക് സഞ്ജുവിന്റെ കാര്യത്തിൽ വലിയ ആശങ്കയുണ്ട്. കാരണം ടീമിൽ ആർക്കെങ്കിലും നേരെ നടപടിയുണ്ടായാൽ അതിന്റെ ആദ്യ ഇര എപ്പോഴും സഞ്ജുവായിരിക്കും. ആരെങ്കിലും പുറത്തുപോകേണ്ടി വന്നാൽ ആദ്യം ബലികൊടുക്കുന്നത് സഞ്ജുവിനെയാണ്. അതുകൊണ്ട് തന്നെ അവൻ റൺസ് നേടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പ്രത്യേകിച്ച് ആദ്യ കളി തോറ്റ സാഹചര്യത്തിൽ.” – ചോപ്ര വ്യക്തമാക്കി.
സഞ്ജു സാംസൺ മാത്രമല്ല, ഓപ്പണർ അഭിഷേക് ശർമ്മയും രണ്ടാം മത്സരത്തിൽ പൂജ്യത്തിനാണ് പുറത്തായത്. ഇഷാൻ കിഷൻ റണ്ണൗട്ടായി. എന്നാൽ അതിനേക്കാളൊക്കെ ഉപരി ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ മോശം ഫോമിനെയും ആകാശ് ചോപ്ര കടുത്ത ഭാഷയിൽ വിമർശിച്ചു. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി, അത് ഏകദിന പരമ്പരയിലായാലും ഇവിടെയായാലും ശ്രേയസ് അയ്യർ റൺസ് കണ്ടെത്തുന്നില്ലെന്നും ഒരേ രീതിയിലാണ് താരം വിക്കറ്റ് കളയുന്നതെന്നും ചോപ്ര ചൂണ്ടിക്കാണിച്ചു.
ഇന്ത്യ 35 റൺസിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നതോടെ ടീം മാനേജ്‌മെന്റ് ബാറ്റിങ് ഓർഡറിൽ വരുത്തിയ മാറ്റങ്ങളും പാളിപ്പോയി. അക്സർ പട്ടേലിനെ ബാറ്റിങ്ങിൽ നേരത്തെ ഇറക്കുകയും ശിവം ദുബെയെ താഴേക്ക് മാറ്റുകയും ചെയ്തു. വമ്പൻ പ്രതീക്ഷകളോടെ ഇറങ്ങിയ സൂര്യൻഷ് ഷെഡ്ഗെയും നിരാശപ്പെടുത്തി. ഒടുവിൽ തിലക് വർമ്മ (46 പന്തിൽ 55) മാത്രമാണ് ഇന്ത്യയ്ക്കായി അല്പമെങ്കിലും പോരാടിയത്.
ഹർഷിത് റാണയുടെയും പ്രിൻസ് യാദവിന്റെയും അവസാന ഓവറുകളിലെ സിക്സറുകൾ കാരണം ഇന്ത്യ ഒരു റൺസിനാണ് തോറ്റതെന്ന് പറഞ്ഞ് നമുക്ക് ആശ്വസിക്കാം, എങ്കിലും യാഥാർത്ഥ്യം മറച്ചുവെക്കാൻ കഴിയില്ലെന്ന് ചോപ്ര ഓർമ്മിപ്പിച്ചു.
“ഒരു കളിയിൽ പോലും നമ്മൾ തോൽക്കാൻ പാടില്ലാത്ത ഒരു ടീമിനോടാണ് രണ്ട് മത്സരങ്ങളും തോറ്റ് വൈറ്റ്‌വാഷ് ആയിരിക്കുന്നത്. 20 വർഷത്തിന് ശേഷം ക്രിക്കറ്റ് ക്വിസ്സുകളിൽ ട്രിവിയ ആയി വരാൻ പോകുന്ന കാര്യമാണിത്; ‘ഇന്ത്യ എപ്പോഴാണ് അയർലൻഡിനോട് നാണംകെട്ട് വൈറ്റ്‌വാഷ് ചെയ്യപ്പെട്ടത്?’ എന്ന് ചോദിച്ചാൽ 2026 എന്ന് പറയേണ്ടി വരും. ഇന്ത്യ പരമ്പര ജയിച്ചിരുന്നെങ്കിൽ ചില കളിക്കാർ ഫോമിലല്ലെങ്കിലും മാറ്റങ്ങൾ വരുത്താൻ മാനേജ്‌മെന്റ് മുതിരുമായിരുന്നില്ല. എന്നാൽ ഈ നാണംകെട്ട പരാജയത്തോടെ ടീമിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണെന്ന് എല്ലാവർക്കും ബോധ്യമായി.”
ഈ സാഹചര്യത്തിൽ 15-കാരനായ യുവ വിസ്മയം വൈഭവ് സൂര്യവംശിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് സമയമായെന്നും, വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ ബാറ്റിങ് നിരയിൽ വലിയ അഴിച്ചുപണികൾ ഉണ്ടാകുമെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.












