ന്യൂഡൽഹി : രാജ്യത്തെ ഇന്ധന ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമേകി പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വിലകളിൽ വൻ കുറവ് പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ രാജ്യത്ത് ആദ്യമായാണ് ഒരു എണ്ണക്കമ്പനി ഇന്ധനവിലയിൽ ഇത്രയും വലിയ ഇളവ് നൽകുന്നത്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞതിന് പിന്നാലെയാണ് ഈ തീരുമാനം. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ (IOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നിവയേക്കാൾ ഉയർന്ന പ്രീമിയം നിരക്കിലായിരുന്നു നയാര ഇതുവരെ ഇന്ധനം വിറ്റിരുന്നത്. എന്നാൽ ആഗോള വിപണി അനുകൂലമായതോടെ ഈ പ്രീമിയം തുക കമ്പനി പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു. നിലവിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. അതിനാൽ ഐഒസി, ബിപിസിഎൽ പമ്പുകളേക്കാൾ കുറഞ്ഞ നിരക്കിലോ അല്ലെങ്കിൽ അതിന് തുല്യമായ നിരക്കിലോ ആകും ഇനി നയാര പമ്പുകളിൽ ഇന്ധനം ലഭിക്കുക.
യുഎസ് – ഇറാൻ യുദ്ധത്തിന് താൽക്കാലിക ശമനമുണ്ടായതും വെടിനിർത്തൽ ചർച്ചകൾ സജീവമായതും അന്താരാഷ്ട്ര എണ്ണ വിപണിയിൽ ആശ്വാസമുണ്ടാക്കിയത്. കൂടാതെ, ആഗോള എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സുരക്ഷിതമായതോടെ വിതരണ തടസ്സങ്ങളും പൂർണ്ണമായി നീങ്ങി. ഇതോടൊപ്പം, ഗുജറാത്തിലെ വാഡിനാറിലുള്ള നയാരയുടെ പ്രതിവർഷം 20 മില്യൺ ടൺ ശേഷിയുള്ള എണ്ണ ശുദ്ധീകരണ ശാലയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ ഉത്പാദനച്ചെലവ് കുറഞ്ഞതും വില കുറയുന്നതിന് കാരണമായിട്ടുണ്ട്.








