അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളും പുതിയ ഉടമ്പടികളും പ്രാബല്യത്തിൽ വരുന്നതിനിടയിലും, ഇറാനെതിരെ കടുത്ത യുദ്ധമുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയായാൽ ഇറാനെതിരെ മൂന്നാമതൊരു സൈനിക ആക്രമണത്തിന് കൂടി രാജ്യം സജ്ജമാണെന്ന് നെതന്യാഹു വ്യക്തമാക്കി. യുഎസും ഇറാനും തമ്മിലുള്ള പുതിയ നയതന്ത്ര നീക്കങ്ങളെ തള്ളിക്കൊണ്ടാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഈ പരസ്യ പ്രതികരണം.
ഇറാൻ ആണവായുധങ്ങൾ കൈക്കലാക്കുന്നത് തടയാൻ ഇസ്രായേൽ ആരുടെയും സഹായമില്ലാതെ സ്വതന്ത്രമായി തന്നെ മുന്നോട്ട് പോകുമെന്ന് ഇസ്രായേലിന്റെ ‘ചാനൽ 14’-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നെതന്യാഹു തുറന്നടിച്ചു. ഇറാനെതിരെ ഇസ്രായേൽ മുൻപ് നടത്തിയ വ്യോമാക്രമണങ്ങളെയും സൈനിക നീക്കങ്ങളെയും അദ്ദേഹം ശക്തമായി ന്യായീകരിച്ചു. “ഇറാനിൽ വെച്ച് ഞങ്ങൾ ആണവബോംബുകളിൽ നിന്നാണ് സ്വയം രക്ഷപ്പെട്ടത്. ആവശ്യമെങ്കിൽ മൂന്നാമതൊരു ആക്രമണം കൂടി ഇറാന് മേൽ ഉണ്ടാകും”—നെതന്യാഹു മുന്നറിയിപ്പ് നൽകി. നിലവിലെ നയതന്ത്ര ചർച്ചകൾക്കൊന്നും ഇസ്രായേലിന്റെ സുരക്ഷാ ആശങ്കകളെ പൂർണ്ണമായി പരിഹരിക്കാൻ കഴിയില്ലെന്ന വ്യക്തമായ സൂചനയാണ് ഇസ്രായേൽ പ്രധാനമന്ത്രി നൽകുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന കടുത്ത പ്രാദേശിക പ്രതിസന്ധികൾക്ക് അയവ് വരുത്താനാണ് അമേരിക്കയുടെ മധ്യസ്ഥതയിൽ ശ്രമങ്ങൾ നടക്കുന്നത്. എന്നാൽ ഇറാന്റെ ആണവ പദ്ധതികൾ പൂർണ്ണമായി തകർക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറല്ലെന്നാണ് നെതന്യാഹുവിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഈ പ്രകോപനപരമായ പ്രസ്താവനയ്ക്കെതിരെ ഇറാനും കടുത്ത ഭാഷയിൽ പ്രതികരിക്കാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിൽ വീണ്ടും കടുത്ത സൈനിക നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.












