ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിന് തൊട്ടുമുമ്പ് കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തെച്ചൊല്ലി മാധ്യമപ്രവർത്തകരും ഇന്ത്യൻ നായകൻ ശ്രേയസ് അയ്യരും തമ്മിൽ വാശിയേറിയ വാദപ്രതിവാദം. അയർലൻഡിനെതിരായ പരമ്പര നഷ്ടത്തിന് പിന്നാലെ 15-കാരൻ വൈഭവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ ശ്രേയസ് അയ്യർ ടീമിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.
ഡർഹാമിൽ ബുധനാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ് കോൺഫറൻസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. “എല്ലായിടത്തും വൈഭവ്, വൈഭവ് എന്ന് മാത്രമാണ് ചർച്ചകൾ നടക്കുന്നത്, ഇത് കോച്ചിനും ക്യാപ്റ്റനും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ?” എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് വളരെ തണുപ്പൻ മട്ടിലാണ് ശ്രേയസ് മറുപടി നൽകിയത്.
“ഞാൻ അങ്ങനെയൊന്നും കാണുന്നില്ല. ശരിക്കും എനിക്കറിയില്ല. ഞാൻ വാർത്തകൾ പിന്തുടരാറില്ല, സോഷ്യൽ മീഡിയയോ ഇൻസ്റ്റഗ്രാമോ നോക്കാറുമില്ല. ഞാൻ അങ്ങനെയുള്ള ചർച്ചകളൊന്നും കേട്ടിട്ടേയില്ല.” – ശ്രേയസ് അയ്യർ വ്യക്തമാക്കി. ചെസ്റ്റർ-ലെ-സ്ട്രീറ്റിൽ നടക്കുന്ന ആദ്യ മത്സരത്തിൽ വൈഭവ് സൂര്യവംശി അരങ്ങേറുമോ ഇല്ലയോ എന്ന കാര്യം പുറത്തുവിടാൻ ക്യാപ്റ്റൻ വിസമ്മതിച്ചു. ടീം കോമ്പിനേഷൻ തികച്ചും രഹസ്യമായി സൂക്ഷിക്കാനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.
“അവിടെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും പറയാനാകില്ല. ഞങ്ങൾ എന്ത് ചെയ്യുമെന്ന കാര്യത്തിൽ ഇപ്പോൾ ഞങ്ങളുടെ കൈകൾ കെട്ടപ്പെട്ടിരിക്കുകയാണ്. ഇത് തികച്ചും സ്വകാര്യമായ കാര്യമാണ്, ടീമിനുള്ളിൽ ചർച്ച ചെയ്യേണ്ടതാണ്. ഞങ്ങളുടെ ടീം കോമ്പിനേഷൻ എതിരാളികൾക്ക് മുന്നിൽ മുൻകൂട്ടി വെളിപ്പെടുത്താൻ കഴിയില്ല.” – ശ്രേയസ് പറഞ്ഞു. ടീമിലെ മറ്റുള്ള കളിക്കാരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് ശ്രേയസ് ഓർമ്മിപ്പിച്ചു. ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്ന കളിക്കാർക്ക് ഈ ഫോർമാറ്റിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും അവരെ പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നിവരടക്കമുള്ള സീനിയർ കളിക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകേണ്ടതുണ്ടെന്ന സൂചനയാണ് ശ്രേയസ് നൽകിയത്.
എങ്കിലും കൗമാരതാരത്തിന്റെ കളി മികവിനെ പ്രശംസിക്കാൻ നായകൻ മറന്നില്ല: “തീർച്ചയായും അവൻ മികച്ചൊരു പ്രതിഭയാണ്. അവന് കളിക്കാൻ അവസരം ലഭിക്കുമ്പോൾ അവൻ അത് ഭംഗിയായി വിനിയോഗിക്കുമെന്ന് ഉറപ്പാണ്.”












