പാകിസ്താൻ അതിർത്തിക്കുള്ളിലേക്ക് അപ്രതീക്ഷിത വ്യോമാക്രമണം നടത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ സൈന്യം. സൌത്ത് വെസ്റ്റേൺ ബലൂചിസ്ഥാൻ പ്രവിശ്യയിലെ സരനാൻ ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിലാണ് താലിബാൻ ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണത്തിൽ രണ്ട് പാകിസ്ഥാൻ പൗരന്മാർക്ക് പരിക്കേറ്റതായും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദിവസങ്ങൾക്ക് മുൻപ് അഫ്ഗാൻ അതിർത്തിക്കുള്ളിൽ പാകിസ്താൻ നടത്തിയ മാരകമായ വ്യോമാക്രമണത്തിന് പകരമായാണ് താലിബാന്റെ ഈ പ്രത്യാക്രമണം. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം വീണ്ടും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.
പാകിസ്ഥാന്റെ അതിർത്തി പ്രവിശ്യകളായ ബലൂചിസ്ഥാനിലും ഖൈബർ പഖ്തൂൺഖ്വയിലുമുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ (IS-K) ഭീകരരുടെ താവളങ്ങൾ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ സാധാരണക്കാർക്കെതിരെയും രാജ്യസുരക്ഷയ്ക്ക് ഭീഷണിയായും പാകിസ്ഥാൻ മണ്ണിൽ ഇരുന്ന് ഭീകരർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായി താലിബാന്റെ ഔദ്യോഗിക മാദ്ധ്യമമായ ‘ടോളോ ന്യൂസ്’ (TOLOnews) റിപ്പോർട്ട് ചെയ്തു. അതീവ കൃത്യതയോടെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഭീകരർക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും സാധാരണക്കാർക്ക് യാതൊരുവിധ പരിക്കുകളും സംഭവിച്ചിട്ടില്ലെന്നും താലിബാൻ അവകാശപ്പെടുന്നു.
എന്നാൽ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ നാല് താലിബാൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി പാക് സൈന്യം അറിയിച്ചു. ഇനിയൊരു പ്രകോപനമുണ്ടായാൽ കടുത്ത ഭാഷയിൽ തന്നെ തിരിച്ചടിക്കുമെന്നും ഇസ്ലാമാബാദ് താലിബാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് പാകിസ്ഥാൻ സൈന്യം അഫ്ഗാൻ അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 28 ഓളം സാധാരണക്കാർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ ആരോപിച്ചിരുന്നു. എന്നാൽ തങ്ങൾ വധിച്ചത് തീവ്രവാദികളെയാണെന്നായിരുന്നു പാകിസ്താൻ്റെ വാദം. അതിർത്തി കടന്നുള്ള ഭീകരവാദത്തെച്ചൊല്ലി ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുന്നതിനാൽ വരും ദിവസങ്ങളിൽ ഈ മേഖലയിൽ സൈനിക നീക്കങ്ങൾ കടുക്കാനാണ് സാധ്യതയെന്ന് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നു.












