സിന്ധു നദി ജലക്കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, ഇന്ത്യക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ ബിലാവൽ ഭൂട്ടോ സർദാരി. പാകിസ്താന്റെ ജലാവകാശത്തിന്മേൽ കടന്നുകയറാൻ ശ്രമിച്ചാൽ രാജ്യം ഒന്നിച്ച് തിരിച്ചടിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുമാണ് ഭൂട്ടോ പ്രസ്താവിച്ചത്.
കരാർ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇന്ത്യയുമായി യുദ്ധത്തിന് പോലും തയ്യാറാണെന്ന് നേരത്തെ ഭീഷണി മുഴക്കിയ ബിലാവൽ ഭൂട്ടോ വീണ്ടും വിവാദ പ്രസ്ഥവന നടത്തി വന്നിരിക്കുകയാണ്. സിന്ധു നദി പാകിസ്താന്റെ ജീവനാഡിയാണെന്നും, അതിനെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങൾ പാകിസ്താന്റെ നിലനിൽപ്പിന് തന്നെയുള്ള ഭീഷണിയായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“പാകിസ്ഥാൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. സിന്ധു നദി ഞങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു ആയുധമോ ചർച്ചകൾക്കുള്ള വിലപേശൽ ചീട്ടോ അല്ല. അത് ഇന്ത്യയുടെ കയ്യിൽ കൊടുക്കാനുള്ള ഒരു ആയുധവുമല്ല. സിന്ധു നദി പാകിസ്താന്റെ ജീവനാഡിയാണ്. ആ ജീവനാഡിയെ ഞങ്ങളുടെ കഴുത്തുഞെരിക്കാനുള്ള ഒരു കയറാക്കി മാറ്റാൻ ആര് ശ്രമിച്ചാലും അതിനെ പാകിസ്താന്റെ നിലനിൽപ്പിന് നേരെയുള്ള ഭീഷണിയായിത്തന്നെ കാണും. ഇതാണ് നമ്മൾ ഇന്ത്യയെയും ലോകത്തെയും അറിയിക്കേണ്ട സന്ദേശം. പരിഭ്രാന്തിയിലോ ആവേശത്തിലോ അല്ല, മറിച്ച് എന്താണ് നഷ്ടപ്പെടാൻ പോകുന്നതെന്ന് കൃത്യമായി അറിയുന്ന ഒരു ജനതയുടെ കടുത്ത ബോധ്യത്തോടെ വേണം പാകിസ്താൻ ഇത് വിളിച്ചുപറയാൻ.”
1960-ൽ ഒപ്പുവെച്ച സിന്ധു നദി ജലക്കരാർ പ്രകാരം നദികളിലെ വെള്ളം ഇരുരാജ്യങ്ങളും എങ്ങനെ പങ്കിടണം എന്ന് കൃത്യമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ അതിർത്തി കടന്നുള്ള ഭീകരവാദവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മുൻനിർത്തി കരാറിൽ മാറ്റങ്ങൾ വരുത്തണമെന്നും അതുവരെ കരാർ താൽക്കാലികമായി നിർത്തിവെക്കുകയാണെന്നും ഇന്ത്യ നിലപാട് എടുക്കുക ആയിരുന്നു.











