ആധുനിക ആഗോള സമ്പദ്‌വ്യവസ്ഥയുടെ നിർണ്ണായക ചാലകശക്തിയായി വിദഗ്ധ തൊഴിലാളികളുടെ രാജ്യാന്തര കുടിയേറ്റം മാറിയിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സുരക്ഷിതവും സുതാര്യവും നിയമപരവുമായ കുടിയേറ്റം ഉറപ്പാക്കുന്നതിൽ ഇന്ത്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിൽ പല വികസിത രാജ്യങ്ങളും നേരിടുന്ന ജനസംഖ്യാ വർദ്ധനവിലെ കുറവും പ്രായമേറുന്ന തൊഴിലാളിക്ഷാമവും പരിഹരിക്കാൻ കുടിയേറ്റ തൊഴിലാളികൾ അനിവാര്യമാണെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. ആരോഗ്യ പരിപാലന രംഗത്തെ ‘സിൽവർ ഇക്കണോമിയും’ സാങ്കേതിക വിദ്യയിലൂന്നിയ ‘ടെക് ഇക്കണോമിയും’ ഇനി മുന്നോട്ട് പോകണമെങ്കിൽ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കുള്ള മനുഷ്യവിഭവ ശേഷിയുടെ ഒഴുക്ക് ആവശ്യമാണ്.
ഇന്ത്യ ഇതിനകം ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നിവയുൾപ്പെടെ 26 രാജ്യങ്ങളുമായി 28 മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ ജർമ്മനി, ഇറ്റലി, ജപ്പാൻ, റഷ്യ, ഡെന്മാർക്ക് എന്നീ അഞ്ച് രാജ്യങ്ങളുമായുള്ള കുടിയേറ്റ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഫോറത്തിൽ പുരോഗമിക്കുന്നത്.
നിയമവിരുദ്ധമായ കുടിയേറ്റം ക്രിമിനൽ ശൃംഖലകൾക്കും മനുഷ്യക്കടത്തിനും വഴിതുറക്കുമെന്നും ഇത് സാധാരണക്കാരായ ഉദ്യോഗാർത്ഥികളെ വലിയ അപകടത്തിലാക്കുമെന്നും വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി. “നിയമവിരുദ്ധ കുടിയേറ്റം, ചൂഷണങ്ങൾ, വ്യാജ ഇടനിലക്കാർ, മനുഷ്യക്കടത്ത് എന്നിവയ്‌ക്കെതിരെ പോരാടേണ്ടത് രാജ്യങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണ്. ഇത്തരം തെറ്റായ പ്രവണതകൾ നിയമപരമായ കുടിയേറ്റ സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുകയും സാധാരണക്കാരെ ദ്രോഹിക്കുകയും ചെയ്യും.” – ജയശങ്കർ പറഞ്ഞു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സാങ്കേതികവിദ്യ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, അടുത്തിടെ നവീകരിച്ച് പുറത്തിറക്കിയ ‘eMigrate 2.0’ പോർട്ടലിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ഈ സംവിധാനം ആരംഭിച്ചതുമുതൽ ഇതുവരെ 50 ലക്ഷത്തിലധികം എമിഗ്രേഷൻ ക്ലിയറൻസുകൾ ഇതിലൂടെ നൽകിക്കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷനും ഭാവിയിൽ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നും ചില പഴയ തൊഴിലവസരങ്ങൾ ഇല്ലാതാകുമ്പോൾ തന്നെ പുതിയ തൊഴിൽ മേഖലകൾ ഉയർന്നുവരുമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.








