പാകിസ്താനെ സാമ്പത്തികമായും നയതന്ത്രപരമായും പൂർണ്ണമായി ഒറ്റപ്പെടുത്തുന്ന മോദി സർക്കാരിന്റെ കടുത്ത നിലപാടുകൾക്കെതിരെ പരോക്ഷ നീക്കവുമായി ഒരു വിഭാഗം ബുദ്ധിജീവികൾ രംഗത്ത്. ഇന്തൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണത്തിന്റെ ഒന്നാം വാർഷികത്തിലാണ് നീക്കം. ഭാരതത്തിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള 117 ഓളം വരുന്ന ‘പ്രമുഖർ’ ഒപ്പിട്ട കത്താണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനും അയച്ചിരിക്കുന്നത്. ‘സെന്റർ ഫോർ പീസ് ആൻഡ് പ്രോഗ്രസ്’ എന്ന സംഘടനയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ കത്തിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് നയതന്ത്ര-വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം.
കത്തിൽ ഒപ്പുവെച്ചിരിക്കുന്ന ഭാരതത്തിൽ നിന്നുള്ള 61 പേരുടെ പട്ടിക പരിശോധിച്ചാൽ അതിൽ കശ്മീരിലെ വിഘടനവാദികളോടും കടുത്ത ഇടത്-തുഗ്ലെക് ആശയങ്ങളോടും ആഭിമുഖ്യം പുലർത്തുന്ന രാഷ്ട്രീയക്കാരാണ് ഭൂരിഭാഗവും എന്നതുതന്നെ ഇതിന്റെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നു. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള, വിഘടനവാദി നേതാവ് മിർവായിസ് ഉമർ ഫാറൂഖ്, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ആർജെഡി എംപി മനോജ് ഝാ, എജെയുപി നേതാവ് ഹുമയൂൺ കബീർ എന്നിവരാണ് ഭാരതത്തിൽ നിന്ന് കത്തയച്ചവരിൽ പ്രമുഖർ. പാക് പക്ഷത്തുനിന്ന് മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരി, നയതന്ത്രജ്ഞൻ അഷ്റഫ് ജഹാംഗീർ ഖാസി, ആണവ ശാസ്ത്രജ്ഞൻ പർവേസ് ഹൂദ്‌ഭോയ് തുടങ്ങിയ 56 പേരും ഇതിൽ പങ്കാളികളായി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭാരതം തകർത്ത പാക് സാമ്പത്തിക നട്ടെല്ലിനെ താങ്ങിനിർത്താൻ ഇത്തരം ‘സമാധാന നാടകങ്ങൾ’ വഴി മാത്രമേ സാധിക്കൂ എന്ന് പാകിസ്താൻ തിരിച്ചറിയുന്നുണ്ട് എന്നതിന്റെ തെളിവാണ് പാക് പ്രതിനിധികളുടെ ഈ വ്യഗ്രതയെന്നാണ് വിലയിരുത്തൽ.
ഇന്ത്യയുമായി സമ്പൂർണ്ണ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുക, ഇരുരാജ്യങ്ങളിലെയും ഹൈക്കമ്മീഷണർമാരെ വീണ്ടും നിയമിക്കുക, വിസ സർവീസുകൾ സാധാരണ നിലയിലാക്കുക എന്നിവയാണ് കത്തിലെ പ്രധാന ആവശ്യങ്ങൾ. ജമ്മു കശ്മീർ വിഷയം ഉൾപ്പെടെയുള്ളവയിൽ 2004-2007 കാലഘട്ടത്തിലെ ചർച്ചകളുടെ മാതൃകയിൽ വീണ്ടും ഉഭയകക്ഷി ചർച്ചകൾ തുടങ്ങണമെന്നും, അതിർത്തികളിൽ നിന്നും സൈന്യത്തെ പിൻവലിക്കണമെന്നും (Demilitarisation) ഇവർ ആവശ്യപ്പെടുന്നു. ഇതിനെല്ലാപ്പുറമെ, വ്യാപാരത്തിനായി അട്ടാരി-വാഗ അതിർത്തി തുറക്കണമെന്നും, ശ്രീനഗർ-മുസാഫറാബാദ് ബസ് സർവീസ് പുനരാരംഭിക്കണമെന്നും, കൊമേഴ്‌സ്യൽ വിമാനങ്ങൾക്കായി വ്യോമാതിർത്തി തുറക്കണമെന്നുമാണ് ഇവരുടെ വാദം. കാർത്താർപൂർ സാഹിബ് ഇടനാഴി പൂർണ്ണമായി തുറക്കുന്നതിനൊപ്പം, കശ്മീരി പണ്ഡിറ്റുകളുടെ വിശുദ്ധ കേന്ദ്രമായ പാക് അധീന കശ്മീരിലെ (PoK) ശാരദാ പീഠം തീർത്ഥാടനത്തിനായി തുറന്നുനൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.












