ന്യൂഡൽഹി : ഡിജിറ്റൽ ഇന്ത്യ’ പദ്ധതി രാജ്യത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026 ജൂലൈ 1-ന് പതിനൊന്നാം വാർഷികാഘോഷത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഒരു ബില്യണിലധികം ആളുകൾ സാങ്കേതികവിദ്യയെ സ്വീകരിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം വളരെ വലുതാണെന്ന് അദ്ദേഹം എക്സിലെ (X) തന്റെ പോസ്റ്റിൽ കുറിച്ചു. മൊബൈൽ ബാങ്കിംഗ് മുതൽ ഇ-ഗവേണൻസ് വരെയുള്ള ഡിജിറ്റൽ സേവനങ്ങളുടെ വ്യാപകമായ ഉപയോഗം വ്യക്തമാക്കുന്ന ഒരു വീഡിയോയും പ്രധാനമന്ത്രി പങ്കുവെച്ചു.
ഡിജിറ്റൽ ഇന്ത്യയുടെ 11 വർഷത്തെ വിജയം ലോകമെമ്പാടും ഇന്ത്യയ്ക്ക് ഒരു പുതിയ ഐഡന്റിറ്റി നൽകിയെന്നും സാങ്കേതികവിദ്യയും നവീകരണവും സ്വീകരിച്ചുകൊണ്ട് രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള ജനങ്ങളുടെ നിശ്ചയദാർഢ്യമാണ് ഇത് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ ഇന്ത്യ ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന സ്തംഭമായി മാറിയെന്നും രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്കും സ്വാശ്രയത്വത്തിലേക്കും നയിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സാങ്കേതികവിദ്യയും ഡിജിറ്റൽ സേവനങ്ങളും ലഭ്യമാക്കുന്നതിൽ ഈ സംരംഭം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്റ്റിക്കൽ ഫൈബർ ശൃംഖലകളുടെ വിപുലീകരണം മുതൽ ഡിജിറ്റൽ ഇടപാടുകൾ വരെയുള്ള ഈ കാമ്പെയ്‌നിന്റെ അഭൂതപൂർവ്വമായ വിജയം ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇന്ത്യയിലേക്ക് ആകർഷിച്ചുവെന്നും മോദി പറഞ്ഞു. ബ്രോഡ്‌ബാൻഡ് ഹൈവേകൾ, മൊബൈൽ കണക്റ്റിവിറ്റി, പബ്ലിക് ഇന്റർനെറ്റ് ആക്‌സസ് പ്രോഗ്രാം, ഇ-ഗവേണൻസ്, വിവരങ്ങൾ എല്ലാവർക്കും ലഭ്യമാക്കൽ, ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് തുടങ്ങി 9 തൂണുകളിലാണ് ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം നിർമ്മിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള റിയൽ-ടൈം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകളിൽ ഏകദേശം 49% വരുന്നത് ഇന്ത്യയിലെ യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) വഴിയാണ്. ഇന്ത്യയുടെ ജിഡിപിയുടെ 12-14 ശതമാനം ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ സംഭാവനയാണ്. ഇത് അടുത്ത പത്ത് വർഷത്തിനുള്ളിൽ 20 ശതമാനമായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിലേക്ക് ഡിജിറ്റൽ ഇന്ത്യ വലിയ സംഭാവന നൽകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.












