കഠിനാധ്വാനവും ആത്മവിശ്വാസവുമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടന്ന് വിജയത്തിന്റെ കൊടുമുടിയിലെത്താം എന്ന് തെളിയിക്കുകയാണ് ഇന്ത്യൻ വംശജനായ ശരൺ ശ്രീവാസ്തവ (Sharran Srivatsaa). കനത്ത ‘ഇന്ത്യൻ ഉച്ചാരണത്തോടെ’ (Thick Indian Accent) സംസാരിക്കുന്നതിനാൽ അമേരിക്കയിൽ ഒരിക്കലും ജോലി ലഭിക്കില്ലെന്ന് പറഞ്ഞ് പലരും പരിഹസിച്ച ഒരു യുവാവ്, ഇന്ന് യുഎസിലെ പ്രമുഖ മൾട്ടി മില്യൺ ഡോളർ കമ്പനിയായ ‘Acquisition.com’-ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് (CEO). അമേരിക്കൻ മോട്ടിവേഷണൽ സ്പീക്കർ ടോണി റോബിൻസും അക്വിസിഷൻ ഡോട്ട് കോം സ്ഥാപകൻ അലക്സ് ഹോർമോസിയും തമ്മിൽ നടത്തിയ ഒരു അഭിമുഖത്തിലാണ് ശരണിന്റെ പ്രചോദനാത്മകമായ ഈ ജീവിതകഥ പുറംലോകമറിഞ്ഞത്. പിന്നീട് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ശരൺ തന്നെ തന്റെ പഴയകാല ദുരിതങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) തുറന്നുപറയുകയായിരുന്നു.
1997-ൽ ഒരു വിദ്യാർത്ഥിയായാണ് ശരൺ ശ്രീവാസ്തവ ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തുന്നത്. പഠനച്ചെലവിനും ജീവിക്കാനുമായി കോളേജിലെ ആദ്യ വർഷങ്ങളിൽ അദ്ദേഹം തൂപ്പുകാരനായും (Janitor) ബാത്ത്റൂമുകൾ വൃത്തിയാക്കുന്ന ആളായും ജോലി നോക്കിയിരുന്നു. ഇംഗ്ലീഷ് സംസാരിക്കുമ്പോൾ കടുത്ത ഇന്ത്യൻ ഉച്ചാരണം ഉള്ളതിനാൽ മറ്റാരും അദ്ദേഹത്തിന് നല്ലൊരു ജോലി നൽകാൻ തയ്യാറായിരുന്നില്ല. ഇതോടെ, ഇംഗ്ലീഷ് ഉച്ചാരണം എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചുള്ള ഓഡിയോ ടേപ്പുകൾക്കായി അദ്ദേഹം ലൈബ്രറിയിൽ തിരഞ്ഞു. എന്നാൽ അത്തരം ടേപ്പുകൾ ഒന്നും അവിടെ ലഭ്യമായിരുന്നില്ല. ഒടുവിൽ ലൈബ്രേറിയൻ അദ്ദേഹത്തിന് പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ടോണി റോബിൻസിന്റെ ‘പേഴ്സണൽ പവർ’ (Personal Power) എന്ന പ്രസംഗത്തിന്റെ ടേപ്പുകൾ നൽകി. രാത്രികളിൽ കോളേജ് കെട്ടിടങ്ങളുടെ തറ തുടയ്ക്കുന്നതിനിടയിലും ബാത്ത്റൂം വൃത്തിയാക്കുന്നതിനിടയിലും ശരൺ ഈ ടേപ്പുകൾ നിരന്തരം കേൾക്കുകയും ഇംഗ്ലീഷ് ഉച്ചാരണം കൃത്യമായി പഠിച്ചെടുക്കുകയുമായിരുന്നു.
പരിഹാസങ്ങളിൽ തളരാതെ കഠിനമായി ശ്രമിച്ച ശരൺ പിന്നീട് സ്വന്തമായി ഒരു സോഫ്റ്റ്‌വെയർ കമ്പനി ആരംഭിച്ചു. അത് വൻ വിജയമായതോടെ വലിയ തുകയ്ക്ക് വിൽക്കുകയും, പിന്നീട് ആരംഭിച്ച മറ്റൊരു കമ്പനി 3.4 ബില്യൺ ഡോളറിന് (ഏകദേശം 28,000 കോടി രൂപ) കൈമാറുകയും ചെയ്തു. ഈ വിജയത്തോടെയാണ് അദ്ദേഹം അക്വിസിഷൻ ഡോട്ട് കോമിൽ അലക്സ് ഹോർമോസിയുടെ ബിസിനസ്സ് പങ്കാളിയാകുന്നത്. തന്റെ പഴയകാലം ഓർത്തെടുത്തുകൊണ്ട്, “തോറ്റുകൊടുക്കാതിരിക്കുക എന്നതാണ് ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും വീരോചിതമായ കാര്യം” എന്ന് ശരൺ തന്റെ ഫോളോവേഴ്സിനോട് പറയുന്നു. അന്ന് മറ്റുള്ളവരുടെ പരിഹാസം കേട്ട് താൻ ആ ജോലി ഉപേക്ഷിച്ചിരുന്നെങ്കിൽ ഇന്നും ഒരു തൂപ്പുകാരനായി തുടരുമായിരുന്നുവെന്നും, ഒരാളുടെ ജീവിതത്തിന്റെ തുടക്കം ഒരിക്കലും അവരുടെ മുഴുവൻ കഥയല്ല, മറിച്ച് വെറും ആദ്യ അധ്യായം മാത്രമാണെന്നും ശരൺ കൂട്ടിച്ചേർത്തു.












