രാജ്യത്തെ ചരക്ക് സേവന നികുതി (GST) വരുമാനത്തിൽ വൻ കുതിച്ചുചാട്ടം. 2026 ജൂൺ മാസത്തിലെ ആകെ ജിഎസ്ടി വരുമാനം 13.9 ശതമാനം വർദ്ധനവോടെ 1,94,812 കോടി രൂപയിലെത്തിയതായി കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,71,105 കോടി രൂപയായിരുന്നു. നികുതി റീഫണ്ടുകൾ നൽകിയ ശേഷമുള്ള നെറ്റ് ജിഎസ്ടി വരുമാനം 11.2 ശതമാനം വളർച്ചയോടെ 1,62,377 കോടി രൂപയായും ഉയർന്നിട്ടുണ്ട്. ജൂൺ മാസത്തിൽ ആകെ 32,436 കോടി രൂപയാണ് റീഫണ്ടായി നൽകിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റീഫണ്ട് തുകയിൽ 29.1 ശതമാനത്തിന്റെ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര ജിഎസ്ടി (CGST) ഇനത്തിൽ 37,376 കോടി രൂപയും (8% വർദ്ധനവ്), സംസ്ഥാന ജിഎസ്ടി (SGST) ഇനത്തിൽ 45,116 കോടി രൂപയും (4% വർദ്ധനവ്) ജൂണിൽ ലഭിച്ചു. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (IGST) 7 ശതമാനം ഉയർന്ന് 52,282 കോടി രൂപയായി. എന്നാൽ ഇത്തവണത്തെ ജിഎസ്ടി കളക്ഷനിൽ ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കിയത് ഇറക്കുമതി ഉത്പന്നങ്ങളിൽ നിന്നുള്ള ഐജിഎസ്ടി വരുമാനമാണ്. 34.6 ശതമാനത്തിന്റെ വൻ കുതിപ്പോടെ 60,038 കോടി രൂപയാണ് ഈ ഇനത്തിൽ മാത്രം ഖജനാവിലേക്ക് എത്തിയത്. അതേസമയം ആഭ്യന്തര വിപണിയിൽ നിന്നുള്ള ആകെ ജിഎസ്ടി വരുമാനം 6.5 ശതമാനം വളർച്ചയോടെ 1,34,774 കോടി രൂപയായി ഒതുങ്ങി.
സംസ്ഥാനങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ 30,714 കോടി രൂപ നികുതി വിഹിതം നൽകിയ മഹാരാഷ്ട്രയാണ് ഇത്തവണയും ജിഎസ്ടി വരുമാനത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9 ശതമാനം വർദ്ധനവാണ് മഹാരാഷ്ട്ര കൈവരിച്ചത്. എന്നാൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത് ഉത്തർപ്രദേശാണ്. 19 ശതമാനം വളർച്ചയോടെ യുപി 9,165 കോടി രൂപ ജൂണിൽ സ്വന്തമാക്കി. ഗുജറാത്ത് (11,743 കോടി), കർണാടക (12,937 കോടി), ഹരിയാണ (10,065 കോടി) എന്നീ സംസ്ഥാനങ്ങളും യഥാക്രമം 12, 10, 9 ശതമാനം വീതം വലിയ വളർച്ച രേഖപ്പെടുത്തി. എന്നാൽ പ്രമുഖ വ്യാവസായിക സംസ്ഥാനമായ തമിഴ്‌നാടിന് ഇത്തവണ തിരിച്ചടിയുണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തമിഴ്‌നാട്ടിലെ ജിഎസ്ടി വരുമാനം 2 ശതമാനം ഇടിഞ്ഞ് 9,776 കോടി രൂപയായി കുറഞ്ഞു.












