രാഷ്ട്രീയ സംഘർഷങ്ങളും കടുത്ത ഭാരതവിരുദ്ധ പ്രചാരണങ്ങളും നിലനിന്നിരുന്ന ബംഗ്ലാദേശിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത് തികച്ചും വിരോധാഭാസമായ ചിത്രങ്ങൾ. ഇന്ത്യ തങ്ങളുടെ വിസ സേവനങ്ങൾ പൂർണ്ണതോതിൽ പുനരാരംഭിച്ചതിന് പിന്നാലെ ഇന്ത്യൻ വിസയ്ക്കായി ബംഗ്ലാദേശിൽ ജനങ്ങളുടെ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. വിസ കവാടങ്ങൾ തുറന്ന് വെറും 24 മണിക്കൂറിനുള്ളിൽ ഏകദേശം 1.4 ലക്ഷം (140,000) അപേക്ഷകളാണ് ഓൺലൈൻ സിസ്റ്റത്തിലേക്ക് പ്രവഹിച്ചത്. 2024 ഓഗസ്റ്റ് 5-നുണ്ടായ രാഷ്ട്രീയ അട്ടിമറിയെയും കടുത്ത സുരക്ഷാപ്രശ്നങ്ങളെയും തുടർന്ന് ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്ന റെഗുലർ വിസ സർവീസുകളാണ് ഇപ്പോൾ പൂർണ്ണമായി പുനഃസ്ഥാപിച്ചത്. ഇതിനിടയിലുള്ള മാസങ്ങളിൽ അടിയന്തര മെഡിക്കൽ, ബിസിനസ്സ് വിസകൾ മാത്രമാണ് ഇന്ത്യ നൽകിയിരുന്നത്. എന്നാൽ ബംഗ്ലാദേശികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ടൂറിസ്റ്റ് വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീങ്ങിയതോടെയാണ് വിസ ആപ്ലിക്കേഷൻ സെന്ററുകളിലേക്ക് (IVAC) ജനങ്ങൾ ഇരച്ചെത്തിയത്.
ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേറ്റ ദിനേഷ് ത്രിവേദി ധാക്കയിലെ ജമുന ഫ്യൂച്ചർ പാർക്കിലുള്ള വിസ സെന്റർ സന്ദർശിച്ച വേളയിലാണ് ടൂറിസ്റ്റ് വിസകൾ ഉടനടി ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ധാക്കയ്ക്ക് പുറമെ ചിറ്റഗോങ്, രാജ്ഷാഹി, സിൽഹെറ്റ്, ഖുൽന എന്നീ പ്രധാന അഞ്ചു ഹബ്ബുകളിലും വിസ വിതരണം സജീവമായിട്ടുണ്ട്. പ്രഖ്യാപനം വന്നതിന് പിന്നാലെ തിങ്കളാഴ്ച പുലർച്ചെ മുതൽ വിസ സെന്ററുകൾക്ക് മുന്നിൽ കിലോമീറ്ററുകളോളമാണ് ജനങ്ങളുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകളോളം കടുത്ത ചൂടിൽ വരിനിന്നിട്ടും വിസ അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു പലരും. മെഡിക്കൽ ടൂറിസം, ഷോപ്പിംഗ്, വിനോദയാത്ര എന്നിവയ്ക്കായി ബംഗ്ലാദേശ് എത്രത്തോളം അയൽരാജ്യമായ ഇന്ത്യയെ ആശ്രയിക്കുന്നുണ്ടെന്ന് അടിവരയിടുന്നതാണ് വിസ സെന്ററുകളിലെ ഈ കാഴ്ചകൾ.
അതേസമയം, ഏതാനും മാസങ്ങൾക്ക് മുൻപ് വരെ ബംഗ്ലാദേശിൽ ആഞ്ഞടിച്ച കടുത്ത ‘ബോയ്ക്കോട്ട് ഇന്ത്യ’ (ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കുക) ക്യാമ്പെയ്നുകളെയും ഭാരതവിരുദ്ധ മുദ്രാവാക്യങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ട് പ്രശസ്ത എഴുത്തുകാരി തസ്‌ലീമ നസ്‌റിൻ രംഗത്തെത്തി. വിസയ്ക്കായി ക്യൂ നിൽക്കുന്ന ബംഗ്ലാദേശികളുടെ ഇരട്ടത്താപ്പിനെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ ക്രൂരമായി പരിഹസിച്ചു. “ഇപ്പോൾ ക്യൂ നിൽക്കുന്നവരിൽ എത്രപേർ മുൻപ് ‘ഡൽഹി അതോ ധാക്കയോ’ എന്ന ഭാരതവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടുണ്ടാകും? എത്രപേർ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാൻ ആഗ്രഹിച്ചവരാണ്? എത്രപേർ ഇന്ത്യൻ ദേശീയ പതാക കാലുകൊണ്ട് ചവിട്ടിമെതിച്ചു? എത്രപേർക്ക് ഹിന്ദുക്കളോട് വെറുപ്പാണ്? ഇന്ത്യയെ ശത്രുവായി കാണുന്ന എത്രപേർ ഇപ്പോൾ ഈ കൂട്ടത്തിലുണ്ട്? എനിക്കത് കൃത്യമായി അറിയണം,” എന്ന് തസ്‌ലീമ നസ്‌റിൻ കുറിച്ചു. രാഷ്ട്രീയ പ്രസ്താവനകളും സോഷ്യൽ മീഡിയയിലെ വെറുപ്പ് പ്രചാരണങ്ങളും എന്തുതന്നെയായാലും, തങ്ങളുടെ നിത്യജീവിതത്തിനും ആവശ്യങ്ങൾക്കും ഇന്ത്യയെ മാറ്റിനിർത്താൻ ബംഗ്ലാദേശിന് കഴിയില്ലെന്ന യാഥാർത്ഥ്യമാണ് ഈ വിസ തിടുക്കത്തിലൂടെ വ്യക്തമാകുന്നത്.












