ഇന്ത്യൻ യുവതലമുറ വിവാഹത്തോട് വിമുഖത കാണിക്കുകയാണോ? പുതിയ സർവേകളും സെൻസസ് വിവരങ്ങളും ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയിലെ യുവാക്കൾ വിവാഹം കഴിക്കുന്നത് വൈകിപ്പിക്കുകയോ വിവാഹമേ വേണ്ടെന്ന നിലപാടിലേക്ക് മാറുകയോ ചെയ്യുന്നു എന്നാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിർബന്ധങ്ങൾക്ക് വഴങ്ങി നേരത്തെ വിവാഹം കഴിക്കുന്ന പരമ്പരാഗത രീതിയിൽ നിന്ന് മാറി, വിദ്യാഭ്യാസത്തിനും കരിയറിനും സാമ്പത്തിക ഭദ്രതയ്ക്കും മുൻഗണന നൽകുന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണം.
2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 20 വയസ്സിനു മുകളിലുള്ള 9.51 കോടിയിലധികം ആളുകൾ വിവാഹം കഴിക്കാത്തവരായി ഉണ്ടായിരുന്നു. ഇതിൽ 6.87 കോടി പുരുഷന്മാരും 2.63 കോടി സ്ത്രീകളും ഉൾപ്പെടുന്നു. ആ സമയത്ത് 20 വയസ്സിനു മുകളിലുള്ള ജനസംഖ്യയുടെ 13 ശതമാനത്തിലധികം പേർ അവിവാഹിതരായിരുന്നു. 2001 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയൊരു വർദ്ധനവാണ് കാണിക്കുന്നത്. 2001 ൽ 20 വയസ്സിന് മുകളിലുള്ള 6.53 കോടി പേരായിരുന്നു അവിവാഹിതരായി ഉണ്ടായിരുന്നത് (11.5%). അതിനുശേഷമുള്ള വർഷങ്ങളിലും ഈ സംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
നാഷണൽ ഫാമിലി ഹെൽത്ത് സർവേ അടിസ്ഥാനമാക്കിയുള്ള സർക്കാരിന്റെ ‘യൂത്ത് ഇൻ ഇന്ത്യ’ റിപ്പോർട്ട് പ്രകാരം ചെറിയ പ്രായത്തിലുള്ള വിവാഹങ്ങളുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2005-06 കാലഘട്ടത്തിൽ 15 വയസ്സിനുമുമ്പ് വിവാഹിതരായ പെൺകുട്ടികൾ 12% ആയിരുന്നെങ്കിൽ, 2019-21 ആയപ്പോഴേക്കും ഇത് വെറും 1.7% ആയി കുറഞ്ഞു. അതുപോലെ 25 വയസ്സിനുമുമ്പ് വിവാഹിതരാകുന്ന സ്ത്രീകളുടെ എണ്ണം 72.4% ൽ നിന്ന് 52.8% ആയും കുറഞ്ഞിട്ടുണ്ട്. ഇതേ കാലയളവിൽ, 25-29 പ്രായപരിധിയിലുള്ള അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം 30 ശതമാനത്തിൽ നിന്ന് 42 ശതമാനമായും വർദ്ധിച്ചു. 15 നും 29 നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ വ്യക്തികളുടെ എണ്ണം 2011 ലെ 11.7% ൽ നിന്ന് 2019 ഓടെ 23% ആയി ഉയർന്നു.
ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ ക്വാക്ക്ക്വാക്ക് (QuackQuack) കഴിഞ്ഞ വർഷം നടത്തിയ ഒരു സർവേയും ഈ പ്രവണതയെ ശരിവെക്കുന്നുണ്ട്. സർവേയിൽ പങ്കെടുത്ത 28 വയസ്സിന് മുകളിലുള്ള 39% ആളുകൾ വിവാഹം എന്നത് ഒരു “ഓപ്ഷണൽ” കാര്യമായി മാത്രമാണ് കാണുന്നത്. ചെറുപട്ടണങ്ങളിലെയും മെട്രോ നഗരങ്ങളിലെയും യുവാക്കൾ വിവാഹത്തെ സമൂഹത്തിന്റെ നിർബന്ധമായി കാണുന്നതിന് പകരം തികച്ചും വ്യക്തിപരമായ തീരുമാനമായി കാണാൻ തുടങ്ങിയിരിക്കുന്നു. ഇന്നത്തെ യുവാക്കൾക്ക് തങ്ങളെക്കുറിച്ച് നല്ല അവബോധമുണ്ടെന്നും, അവർ വിവാഹത്തിനോ പ്രതിബദ്ധതകൾക്കോ എതിരല്ലെന്നും മറിച്ച് സമൂഹത്തിന്റെ പ്രതീക്ഷകൾ പിന്തുടരുന്നതിന് പകരം തങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും ക്വാക്ക്ക്വാക്ക് സ്ഥാപകനായ രവി മിത്തൽ വ്യക്തമാക്കി. യഥാർത്ഥ ജീവിതത്തിലെ വിവാഹത്തിനപ്പുറം വെർച്വൽ ഡേറ്റിംഗ് പോലുള്ള പുതിയ ബന്ധങ്ങളിലേക്കും ഇന്നത്തെ തലമുറ ആകർഷിക്കപ്പെടുന്നതായി സർവേ ചൂണ്ടിക്കാണിക്കുന്നു.












