ന്യൂഡൽഹി : ഫോൺ നമ്പറുകൾ പരസ്പരം പങ്കിടാതെ തന്നെ ആളുകൾക്ക് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന പുതിയ ‘യൂസർനെയിം’ ഫീച്ചർ താൽക്കാലികമായി നിർത്തിവെക്കാൻ വാട്സാപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഈ ഫീച്ചർ വലിയ രീതിയിലുള്ള വ്യാജ അക്കൗണ്ട് തട്ടിപ്പുകൾക്കും , ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കും കാരണമായേക്കാമെന്ന ആശങ്കയെ തുടർന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം കമ്പനിക്ക് നോട്ടീസ് അയച്ചത്. മൂന്ന് ദിവസത്തിനകം ഫീച്ചറിന്റെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വ്യക്തമായ മറുപടി നൽകാനാണ് സർക്കാരിന്റെ നിർദ്ദേശം. ഇതിന് പിന്നാലെ തങ്ങളുടെ ഭാഗം വിശദീകരിച്ച് വാട്സാപ്പ് ഔദ്യോഗിക വിശദീകരണം നൽകി.
ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകളിലേത് പോലെ ഫോൺ നമ്പർ വെളിപ്പെടുത്താതെ ആളുകളുമായി ബന്ധപ്പെടാൻ സഹായിക്കുന്നതാണ് വാട്സാപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചർ. എന്നാൽ ഇന്ത്യയിൽ ഇത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണെന്ന് സർക്കാർ വിലയിരുത്തുന്നു. പ്രമുഖ വ്യക്തികളുടെയോ സർക്കാർ സ്ഥാപനങ്ങളുടെയോ ബാങ്കുകളുടെയോ പേരിനോട് സാദൃശ്യമുള്ള യൂസർനെയിമുകൾ ഉണ്ടാക്കി തട്ടിപ്പുകാർക്ക് ആളുകളെ എളുപ്പത്തിൽ പറ്റിക്കാൻ സാധിക്കുമെന്ന് കേന്ദ്രസർക്കാർ ആശങ്ക പങ്കുവെച്ചു. കൂടാതെ, ‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള ഓൺലൈൻ ബ്ലാക്ക്‌മെയിലിംഗ് തട്ടിപ്പുകൾക്കും മറ്റും ഈ ഫീച്ചർ കാരണമാകുമെന്നും സർക്കാർ ഭയപ്പെടുന്നു.
കേന്ദ്ര സർക്കാരിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ, ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ആപ്പിൽ ഒരുക്കിയിരിക്കുന്ന പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് വാട്സാപ്പ് വിശദീകരിച്ചു. യൂസർ നെയിം ഫീച്ചർ ഉടനടി നടപ്പിലാക്കില്ല എന്നും, ഈ വർഷം അവസാനത്തോടെ മാത്രമേ ഈ ഫീച്ചർ പൂർണ്ണമായി ലഭ്യമാക്കൂ എന്നും കമ്പനി വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകൾ തടയാൻ പ്രമുഖ വ്യക്തികൾ, സർക്കാർ സംവിധാനങ്ങൾ, സെലിബ്രിറ്റികൾ, വെരിഫൈഡ് മെറ്റാ അക്കൗണ്ടുകൾ എന്നിവരുടെ യൂസർനെയിമുകൾ ഞങ്ങൾ നേരത്തെ തന്നെ റിസർവ്വ് ചെയ്തു വെച്ചിട്ടുണ്ട്. ഇവ മറ്റാർക്കും സ്വന്തമാക്കാൻ കഴിയില്ല. കൂടാതെ ഇവയോട് സാദൃശ്യമുള്ള പേരുകൾ നിർമ്മിക്കുന്നതും തടയും എന്നും വാട്സ്ആപ്പ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.









