ഇന്ത്യയിൽ ചരിത്രസ്മാരകങ്ങൾ തകർക്കപ്പെടുന്നു എന്ന് ആരോപിച്ച് ഒരാഴ്ച മുൻപ് മാത്രം വലിയ രീതിയിൽ ഉപദേശപ്രസംഗം നടത്തിയ പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ മുഖത്തേറ്റ പ്രഹരമായി പാകിസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ഗുരുദ്വാരയുടെ തകർച്ച. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഫാറൂഖാബാദിലെ 125 വർഷം പഴക്കമുള്ള ‘ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭ സാഹിബ്’ ആണ് പ്രാദേശിക വ്യവസായിയുടെ നേതൃത്വത്തിൽ പാകിസ്താൻ അധികൃതർ തകർത്തത്. വൻ ആധുനികവൽക്കരണത്തിന്റെ പേരുപറഞ്ഞാണ് പാകിസ്താൻ ഈ ക്രൂരത കാട്ടിയത്. ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ചരിത്ര സ്മാരകങ്ങളെക്കുറിച്ചും അന്താരാഷ്ട്ര വേദികളിലും അല്ലാതെയും സ്ഥിരമായി ക്ലാസെടുക്കാൻ ശ്രമിക്കുന്ന പാക് ഭരണാധികാരികളുടെ യഥാർത്ഥ മുഖമാണ് ഇതോടെ വീണ്ടും തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. സ്വന്തം മണ്ണിൽ ന്യൂനപക്ഷ പെൺകുട്ടികൾ ക്രൂരമായി തട്ടിക്കൊണ്ടുപോകപ്പെടുകയും മതപരിവർത്തനത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോഴാണ് പാകിസ്താൻ ഇന്ത്യയെ ഉപദേശിക്കാൻ വരുന്നത് എന്നുള്ളതാണ് ഏറ്റവും വലിയ വൈരുധ്യം.
ലാഹോറിൽ നിന്നും ഏകദേശം 70 കിലോമീറ്റർ അകലെയുള്ള ഈ ചരിത്രപ്രധാനമായ സിഖ് ആരാധനാലയം തകർത്ത സംഭവം അങ്ങേയറ്റം വേദനാജനകവും പ്രതിഷേധാർഹവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ വാൻഡലിസം അഥവാ അക്രമപ്രവർത്തനമാണിതെന്ന് ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു. സംഭവം വിവാദമായതോടെ പ്രാദേശിക സിഖ് സമൂഹം വലിയ രീതിയിലുള്ള പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. കൃത്യമായ അനുമതി പത്രങ്ങൾ (NOC) പോലുമില്ലാതെയാണ് വ്യവസായി ഗുരുദ്വാര തകർത്തതെന്നും പ്രതിഷേധം ശക്തമായ ശേഷമാണ് അധികൃതർ പോലും ഇത് ശ്രദ്ധിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി (DSGMC) പ്രതിനിധികൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പുറത്തിറക്കിയ പ്രസ്താവനയിൽ, ഫാറൂഖാബാദിലെ ചരിത്രപ്രസിദ്ധമായ ഗുരുദ്വാര തകർത്ത സംഭവത്തിൽ പാകിസ്താൻ സർക്കാർ അടിയന്തരവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും ഈ ഹീനമായ പ്രവർത്തിക്ക് പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. തകർക്കപ്പെട്ട ഗുരുദ്വാരയുടെ ഭാഗങ്ങൾ എത്രയും വേഗം മുൻപത്തെപ്പോലെ പുനർനിർമിച്ച് നൽകണമെന്നും ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവമല്ലെന്നും, അവിടുത്തെ പ്രാദേശിക ഭരണകൂടവും ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡും (ETPB) ഇതിനെതിരെ കൃത്യമായ നടപടിയെടുക്കാത്തത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും ഇന്ത്യ വ്യക്തമാക്കി. വിഷയം വൻ വിവാദമായതോടെ പാകിസ്താൻ പഞ്ചാബിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി രമേശ് സിംഗ് അറോറ സ്ഥലം സന്ദർശിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി മറിയം നവാസും സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകിയതായാണ് വിവരം. എങ്കിലും അന്താരാഷ്ട്ര തലത്തിൽ പാകിസ്താൻ്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളും ഇരട്ടത്താപ്പും ഒരിക്കൽക്കൂടി തുറന്നുകാട്ടുന്നതാണ് ഈ സംഭവം.








