ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിന്റെ മകൻ സമീത് ദ്രാവിഡിന്റെ ക്ലാസ്സി ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിൽ മഹാരാജ ട്രോഫി (ടൂർണമെന്റിൽ കല്യാണി ബെംഗളൂരു ബ്ലാസ്റ്റേഴ്സിന് ആവേശജയം. ഹുബ്ലി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹുബ്ലി ടൈഗേഴ്സിനെ വെറും 2 റൺസിനാണ് ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. പിതാവിന്റെ അതേ ബാറ്റിങ് ശൈലിയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ സമീത് ദ്രാവിഡ് മൈതാനത്തിന്റെ നാനാഭാഗത്തേക്കും പായിച്ച മനോഹരമായ ഷോട്ടുകളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ബ്ലാസ്റ്റേഴ്സിന് വേണ്ടി നാലാമനായി ഇറങ്ങിയ ഇരുപതുകാരനായ സമീത് ദ്രാവിഡ് 23 പന്തിൽ നിന്ന് 6 ഫോറുകളുടെ അകമ്പടിയോടെ 32 റൺസാണ് അടിച്ചുകൂട്ടിയത്. ബാക്ക് ഫൂട്ട് കട്ട് ഷോട്ടുകളും മനോഹരമായ ഡ്രൈവുകളും പുൾ ഷോട്ടുകളുമായി സമീത് ആരാധകരെ വിസ്മയിപ്പിച്ചു. ഓപ്പണർ രോഹൻ പാട്ടീലുമൊത്ത് (38 പന്തിൽ 64) രണ്ടാം വിക്കറ്റിൽ 70 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും സമീതിനായി. പിന്നീട് തകർത്തടിച്ച പ്രവീൺ ദുബെയുടെയും (28 പന്തിൽ 51) അവസാന ഓവറുകളിൽ ശിവരാജ് നടത്തിയ മിന്നൽ പ്രകടനത്തിന്റെയും (7 പന്തിൽ 23) കരുത്തിൽ ബെംഗളൂരു ബ്ലാസ്റ്റേഴ്സ് 20 ഓവറിൽ 203/7 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഹുബ്ലിക്ക് വേണ്ടി വൈഭവ് ശർമ്മ 3 വിക്കറ്റുകൾ വീഴ്ത്തി.
204 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഹുബ്ലി ടൈഗേഴ്സിന് വേണ്ടി മൻവന്ത് കുമാർ വെറും 22 പന്തിൽ നിന്ന് 60 റൺസ് നേടി കൊടുങ്കാറ്റായെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ശിവകുമാർ രക്ഷിത് (41), അനീശ്വർ ഗൗതം (34), അഭിനവ് മനോഹർ (21) എന്നിവരും പരമാവധി ശ്രമിച്ചതോടെ കളി അവസാന പന്തിലേക്ക് നീണ്ടു. അവസാന പന്തിൽ ജയിക്കാൻ 5 റൺസ് വേണമെന്നിരിക്കെ ഹുബ്ലിക്ക് 201 റൺസെടുക്കാനേ സാധിച്ചുള്ളൂ. നിശ്ചിത് റാവു (3/27), വിദ്വത് കവേരപ്പ (2/55) എന്നിവരുടെ ബോളിങ് പ്രകടനമാണ് ബെംഗളൂരുവിന് 2 റൺസിന്റെ ത്രില്ലർ ജയം സമ്മാനിച്ചത്. ഈ വിജയത്തോടെ 7 മത്സരങ്ങളിൽ നിന്ന് 6 ജയവുമായി 12 പോയിന്റോടെ ബെംഗളൂരു ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.












