ഇന്ത്യയിലെ ഇസ്രായേൽ എംബസി പുറത്തുവിട്ട ഏറ്റവും പുതിയ ഇന്റേൺഷിപ്പ് വിജ്ഞാപനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ഇന്റേൺഷിപ്പിന്റെ യോഗ്യതാ മാനദണ്ഡങ്ങളിൽ ഒളിച്ചുകടത്തിയ ഒരു നിർണായക വിവരമാണ് ഉദ്യോഗാർത്ഥികളെയും നെറ്റിസൺസിനെയും ഒരുപോലെ ചൊടിപ്പിച്ചത്. രാഷ്ട്രീയ കാര്യ വകുപ്പിലേക്ക് ആറ് മാസത്തെ ഇന്റേൺഷിപ്പിനായി അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു എംബസിയുടെ ഔദ്യോഗിക കുറിപ്പ്. എന്നാൽ ആറ് മാസത്തെ കഠിനമായ ജോലിക്ക് ഒരു രൂപ പോലും പ്രതിഫലം നൽകില്ലെന്ന (Unpaid Internship) വ്യവസ്ഥയാണ് വലിയ തോതിലുള്ള വിമർശനങ്ങൾക്കും ജനരോഷത്തിനും വഴിവെച്ചിരിക്കുന്നത്.
തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെയാണ് ഇസ്രായേൽ എംബസി ഈ തൊഴിൽ അവസരത്തെക്കുറിച്ച് പങ്കുവെച്ചത്. ഭൗമരാഷ്ട്രീയം, അന്താരാഷ്ട്ര പ്രശ്നങ്ങൾ, വിവിധ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ എന്നിവയിൽ താല്പര്യമുള്ള യുവാക്കൾക്ക് അപേക്ഷിക്കാമെന്നായിരുന്നു കുറിപ്പ്. എന്നാൽ പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിലെ കപടത ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു.
രാഷ്ട്രീയ ഗവേഷണം നടത്തുക, ആഭ്യന്തര-അന്താരാഷ്ട്ര സംഭവവികാസങ്ങൾ വിശകലനം ചെയ്യുക, റിപ്പോർട്ടുകൾ തയ്യാറാക്കുക എന്നിവയാണ് തിരഞ്ഞെടുക്കപ്പെടുന്ന ഇന്റേണിന്റെ പ്രധാന ചുമതലകൾ. കൂടാതെ പാർലമെന്റ് സമ്മേളനങ്ങൾ, വാർത്താ സമ്മേളനങ്ങൾ, അന്താരാഷ്ട്ര കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുക്കുക, നയതന്ത്ര സന്ദർശനങ്ങളുടെ ഏകോപനം, അഡ്മിനിസ്ട്രേറ്റീവ് ജോലികൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പൊളിറ്റിക്കൽ സയൻസ്, ഇന്റർനാഷണൽ റിലേഷൻസ് എന്നിവയിൽ ബിരുദം പൂർത്തിയാക്കിയവരോ പഠിച്ചുകൊണ്ടിരിക്കുന്നവരോ ആയ മിടുക്കരായ ഉദ്യോഗാർത്ഥികളെയാണ് ഇത്രയും വലിയ ഉത്തരവാദിത്തങ്ങളുള്ള തസ്തികയിലേക്ക് ഇസ്രായേൽ എംബസി തിരയുന്നത്.
ഇത്രയധികം യോഗ്യതകളും കഠിനാധ്വാനവും ആവശ്യപ്പെടുന്ന ഈ തസ്തികയിലേക്ക് ആറ് മാസത്തേക്ക് ഒരൊറ്റ പൈസ പോലും ശമ്പളം നൽകില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതാണ് ഇന്ത്യൻ യുവാക്കളെ പ്രകോപിപ്പിച്ചത്. “നിങ്ങൾ അടിമകളെയാണോ ജോലിക്ക് എടുക്കുന്നത്?”, “ഇതൊരു കെണിയാണ്, ഇന്ത്യക്കാർ ഇതിൽ ചെന്നുപെടരുത്. മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയല്ല സ്വന്തം രാജ്യത്തിന് വേണ്ടി ജോലി ചെയ്യൂ” എന്നിങ്ങനെ കടുത്ത ഭാഷയിലുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്. “ആറ് മാസത്തെ അൺപെയ്ഡ് ഇന്റേൺഷിപ്പോ, നിങ്ങൾക്ക് എന്തെങ്കിലും വട്ടായതാണോ?”, “ഒരു വലിയ രാജ്യത്തിന്റെ എംബസി നടത്തിക്കൊണ്ട് പ്രതിഫലമില്ലാത്ത ജോലിക്ക് ആളുകളെ വിളിക്കാൻ നിങ്ങൾക്ക് നാണമില്ലേ, നയതന്ത്രപരമായി ഇത് എത്രത്തോളം ശരിയാണ്?” എന്നിങ്ങനെ ചോദ്യശരങ്ങളുമായി നിരവധി പേരാണ് ഇസ്രായേൽ എംബസിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.









