“ഭീകരവാദി എന്നാൽ ഭീകരവാദി മാത്രമാണ്, അതിൽ നല്ലവനെന്നും ചീത്തയെന്നു വ്യത്യാസമില്ല. കൊലപാതക രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രത്തെ വേരോടെ പിഴുതെറിയാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു നിൽക്കണം,” ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ കടുത്ത നിലപാടുമായി ഇന്ത്യ. ഒരു തരത്തിലുള്ള രാഷ്ട്രീയ ന്യായീകരണങ്ങളും ഭീകരവാദത്തിന് നൽകരുതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പർവതനേനി വ്യക്തമാക്കി.
യുഎൻ ഗ്ലോബൽ കൗണ്ടർ ടെററിസം സ്ട്രാറ്റജിയുടെ (GCTS) ഒൻപതാമത് അവലോകന യോഗത്തിൽ സംസാരിക്കവേയാണ്, അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ സ്പോൺസർമാരായ പാകിസ്താനും അവർക്ക് അന്താരാഷ്ട്ര തലത്തിൽ കുടപിടിക്കുന്ന ചൈനയ്ക്കും ഇന്ത്യ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്.പതിറ്റാണ്ടുകളായി അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യയെന്ന് ഹരീഷ് പർവതനേനി ഓർമ്മിപ്പിച്ചു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടും, കുടുംബങ്ങൾ തകർന്നടിഞ്ഞും, സമൂഹങ്ങൾ ചിതറിയും ഇന്ത്യ ഇതിന്റെ വലിയ വില നൽകിയിട്ടുണ്ട്. ഈ അനുഭവമാണ് ഭീകരവാദത്തോടുള്ള ഇന്ത്യയുടെ സമീപനം രൂപപ്പെടുത്തിയത്. ലോകത്ത് ഒരിടത്തും, ഒരു തരത്തിലുള്ള രാഷ്ട്രീയ താല്പര്യങ്ങളുടെയോ തന്ത്രപരമായ കണക്കുകൂട്ടലുകളുടെയോ പേരിൽ ഭീകരവാദത്തെ ന്യായീകരിക്കാൻ കഴിയില്ല.
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ അന്താരാഷ്ട്ര സമൂഹം കാട്ടുന്ന ഇരട്ടത്താപ്പുകൾ അവസാനിപ്പിക്കണം. ഭീകരവാദത്തിന്റെ ആസൂത്രകർ, സംഘാടകർ, അവർക്ക് പണവും ആയുധവും നൽകുന്നവർ, അവർക്ക് സുരക്ഷിത താവളമൊരുക്കുന്ന രാജ്യങ്ങൾ എന്നിവരെ കൃത്യമായി കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാ യുഎൻ അംഗരാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്ന് ഇന്ത്യ ഓർമ്മിപ്പിച്ചു. വ്യാജമായ ന്യായീകരണങ്ങളോ രാഷ്ട്രീയ പ്രേരിതമായ നരേഷനുകളോ ഉപയോഗിച്ച് ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ മൂർച്ച കുറയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭീകരവാദികൾക്ക് ലഭിക്കുന്ന ആഗോള ധനസഹായത്തിന്റെ വഴികൾ അടയ്ക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF) മാനദണ്ഡങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കണമെന്നും ഫിനാൻഷ്യൽ ഇന്റലിജൻസ് വിവരങ്ങൾ രാജ്യങ്ങൾ പരസ്പരം പങ്കുവെക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്റെ പരിധിയും ഭീകരവാദികൾക്ക് ഫണ്ട് കൈമാറാനുള്ള സുരക്ഷിത ഇടമായി മാറരുത്.
ഇതോടൊപ്പം ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡീപ്ഫേക്കുകൾ, ക്രിപ്റ്റോ കറൻസികൾ, ഡാർക്ക് വെബ് എന്നിവയുൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ ഭീകരവാദികൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഈ വിഷയത്തിൽ യുഎൻ അവലോകന യോഗത്തിൽ വ്യക്തമായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ കഴിയാത്തത് നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവാദത്തിനെതിരെ പോരാടാൻ സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു കൃത്യമായ നിയമ ചട്ടക്കൂട് (Comprehensive Convention on International Terrorism – CCIT) ഇല്ലാത്തതാണ് ആഗോള കൂട്ടായ്മകളുടെ ഏറ്റവും വലിയ പോരായ്മയെന്ന് ഇന്ത്യ ചൂണ്ടിക്കാണിച്ചു. യുഎൻ ജിസിടിഎസ് (GCTS) രൂപീകരിക്കുന്നതിനും ഒരു പതിറ്റാണ്ട് മുൻപ്, അതായത് 1996-ൽ തന്നെ ഇന്ത്യ ഇത്തരമൊരു സമഗ്ര അന്താരാഷ്ട്ര കൺവെൻഷൻ വേണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു.
ഏതാണ്ട് മുപ്പത് വർഷത്തോളമായി ഈ നിയമനിർമ്മാണം വൈകുന്നത് ആഗോള തലത്തിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നു. ഭീകരർക്ക് വിചാരണയും കൈമാറ്റവും ഉറപ്പാക്കാനും അവർക്ക് ആയുധങ്ങളും ഫണ്ടും ലഭിക്കുന്നത് തടയാനും ഈ നിയമം അത്യന്താപേക്ഷിതമാണ്. ഇനിയെങ്കിലും ഇതിനായി രാജ്യങ്ങൾ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്ന് അംബാസഡർ ആവശ്യപ്പെട്ടു. 2022-ൽ ഇന്ത്യയുടെ നേതൃത്വത്തിൽ പാസാക്കിയ ചരിത്രപ്രസിദ്ധമായ ‘ഡൽഹി പ്രഖ്യാപനം’ യുഎൻ രേഖകളിൽ പരാമർശിക്കാത്തതിനെ ‘ചെറിയ കാര്യങ്ങളെച്ചൊല്ലിയുള്ള കടുംപിടുത്തം’ (Petty bean counting) എന്ന് വിശേഷിപ്പിച്ച ഇന്ത്യ, യുഎൻ പൊതുസഭയെ ചില ശക്തികൾ ഇതിനായി തടവിലാക്കുകയാണെന്നും രൂക്ഷമായി വിമർശിച്ചു.
ഇസ്‌ലാമോഫോബിയ, ക്രിസ്ത്യൻഫോബിയ, സെമിറ്റിക് വിരുദ്ധത (Antisemitism) എന്നിവയെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. എന്നാൽ ഐക്യരാഷ്ട്രസഭ ഒരു സാർവത്രിക വേദിയായതിനാൽ അതിന്റെ കാഴ്ചപ്പാടും സാർവത്രികമാകണം. ഇത്തരം മതവിദ്വേഷങ്ങളും ഭീതികളും മറ്റ് ലോകമതങ്ങൾക്കും (ഹിന്ദു, സിഖ്, ബുദ്ധ തുടങ്ങിയ വിശ്വാസങ്ങൾക്കും) നേരെ ഉണ്ടാകുന്നുണ്ടെന്ന് യുഎൻ അംഗീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഭീകരവാദികളെ ‘നല്ലവരെന്നും ചീത്തയെന്നും’ തരംതിരിക്കുന്നത് അവസാനിപ്പിക്കുകയും, ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിൽ കൂടുതൽ സുതാര്യതയും വസ്തുനിഷ്ഠതയും കൊണ്ടുവരികയും ചെയ്താൽ മാത്രമേ ഈ ആഗോള വിപത്തിനെ ഒന്നിച്ച് തോൽപ്പിക്കാൻ സാധിക്കൂ എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ഇന്ത്യ യുഎന്നിൽ നിലപാട് വ്യക്തമാക്കിയത്.









