ഡൽഹിയിലും പരിസരപ്രദേശങ്ങളിലും (ഡൽഹി-എൻസിആർ) വൻ ഭീകരാക്രമണ പരമ്പരയ്ക്ക് പദ്ധതിയിട്ട നാലംഗ ഭീകരസംഘത്തെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടി. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ നേരിട്ടുള്ള നിർദേശപ്രകാരം പ്രവർത്തിച്ചിരുന്ന സംഘമാണ് പിടിയിലായത്. പഞ്ചാബിൽ നിന്ന് മൂന്ന് പേരെയും ഡൽഹിയിൽ നിന്ന് ഒരാളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരൻ ഷഹ്സാദ് ഭട്ടിയുടെ നിർദേശപ്രകാരമാണ് ഇവർ ആക്രമണത്തിന് കോപ്പുകൂട്ടിയതെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായവരിൽ നിന്ന് വിദേശനിർമ്മിത തോക്കുകളും ഡിജിറ്റൽ തെളിവുകളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അന്തർസംസ്ഥാന ആയുധ-മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ പ്രധാന കണ്ണികളാണ് ഇവരെന്ന് സ്പെഷ്യൽ സെൽ അറിയിച്ചു.
തൺ തരൺ സ്വദേശി ശുഭ്ദീപ് സിംഗ് എന്ന വിശാൽ (23), അമൃത്‌സർ സ്വദേശികളായ ഗുർജന്ത് സിംഗ് എന്ന ഋഷി (22), സജൻ സിംഗ് എന്ന ഹണി (28), ഫത്തേഗഡ് സാഹിബ് സ്വദേശി ഗഗൻപ്രീത് (24) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് പൊലീസ് ഇവരെ കുടുക്കിയത്. പ്രതികളിൽ നിന്ന് അത്യാധുനിക വിദേശനിർമ്മിത സിഗാന പിസ്റ്റളും പോയിന്റ് 30 ബോർ പിസ്റ്റളും ഒൻപത് ലൈവ് വെടിയുണ്ടകളും അഞ്ച് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നും ഡ്രോണുകൾ വഴി അതിർത്തി കടത്തിവിടുന്ന മയക്കുമരുന്നും ആയുധങ്ങളും സ്വീകരിക്കുന്നതിന്റെ പ്രധാന ചുമതല ശുഭ്ദീപ് സിംഗിനായിരുന്നു. വിദേശ നമ്പറുകൾ ഉപയോഗിച്ച് പാക് ഭീകരരുമായും ഡ്രോൺ ഓപ്പറേറ്റർമാരുമായും ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ മുൻപും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് ശുഭ്ദീപ് സിംഗ്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പഞ്ചാബിലെ മറ്റ് രണ്ട് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.
തുടർന്ന് ഡൽഹിയിൽ വെച്ച് നടത്തിയ തിരച്ചിലിലാണ് നാലാമനായ ഗഗൻപ്രീത് പിടിയിലാകുന്നത്. ഡൽഹിയിലെ പ്രധാന ആരാധനാലയങ്ങൾ, പ്രധാന പൊലീസ് സ്റ്റേഷനുകൾ, പൊലീസ് പിക്കറ്റുകൾ എന്നിവ നിരീക്ഷിച്ച് വിവരങ്ങൾ കൈമാറാൻ നിയോഗിക്കപ്പെട്ടത് ഗഗൻപ്രീത് ആയിരുന്നു. ഡൽഹിയിൽ എവിടെയെങ്കിലും വെടിവെയ്പ്പ് നടത്തി പരിഭ്രാന്തി സൃഷ്ടിക്കാനും ഇയാൾക്ക് നിർദേശമുണ്ടായിരുന്നു. ഇയാളുടെ ഫോണിൽ നിന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ ഡിജിറ്റൽ രേഖകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (BNS), ആംസ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെ ജൂൺ 16-നും സമാനമായ രീതിയിൽ ഡൽഹി എൻസിആർ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു വലിയ ഭീകര-ക്രിമിനൽ ശൃംഖലയെ ഡൽഹി പൊലീസ് തകർത്തിരുന്നു. അന്ന് ഏഴ് പേരെയാണ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. പാക് ഭീകരരായ ഷഹ്സാദ് ഭട്ടിയും കൂട്ടാളി അജ്മൽ ഗുജ്ജറും ചേർന്നാണ് ഈ സംഘങ്ങളെ നിയന്ത്രിക്കുന്നത്. സോഷ്യൽ മീഡിയ വഴി പെട്ടെന്ന് പണമുണ്ടാക്കാം എന്ന് മോഹിപ്പിച്ചും അധോലോകത്തിന്റെ ഗ്ലാമർ കാണിച്ചും യുവാക്കളെ വലയിലാക്കിയാണ് ഇവർ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നത്. പഞ്ചാബ് വഴി ആയുധങ്ങളും ലഹരിവസ്തുക്കളും രാജ്യതലസ്ഥാനത്തേക്ക് എത്തിക്കുന്നതിലായിരുന്നു ഇവരുടെ ശ്രദ്ധ. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഡൽഹി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.










