നിയമനടപടികളിലും വിധിന്യായങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ദുരുപയോഗം ചെയ്യുന്നതിനെതിരെ കടുത്ത മുന്നറിയിപ്പും ശക്തമായ നടപടിയുമായി സുപ്രീം കോടതി. എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ മുൻവിധികളും (Fake Precedents) ഇല്ലാത്ത കേസുകളും ആധാരമാക്കി നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (NCLT) പുറപ്പെടുവിച്ച വിധിന്യായം സുപ്രീം കോടതി റദ്ദാക്കി. നിയമനടപടികളിൽ ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനെതിരെ ‘സീറോ ടോളറൻസ്’ (പൂർണ്ണ അസഹിഷ്ണുത) സമീപനം സ്വീകരിക്കണമെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി, ഇത്തരം വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന വിധികൾ നിയമത്തിന് മുന്നിൽ നിലനിൽക്കില്ലെന്നും അവ പൂർണ്ണമായും അസാധുവായിരിക്കുമെന്നും പ്രഖ്യാപിച്ചു.
എസ്സൽ ഇൻഫ്രാപ്രൊജക്റ്റ്സിന്റെ (Essel Infraprojects) ഇൻസോൾവൻസി കേട്ടുമായി ബന്ധപ്പെട്ട് എൻസിഎൽടി പുറപ്പെടുവിച്ച വിധിയാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്. വിധിന്യായം പരിശോധിച്ച ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. വിധി പ്രസ്താവിക്കാൻ ട്രൈബ്യൂണൽ ആശ്രയിച്ച പല മുൻകാല കോടതി വിധി ഉദ്ധരണികളും (Citations) യഥാർത്ഥത്തിൽ ഇല്ലാത്തതും എഐ സാങ്കേതികവിദ്യ വഴി വ്യാജമായി നിർമ്മിച്ചതുമാണെന്ന് (Hallucinated Citations) സുപ്രീം കോടതി കണ്ടെത്തി.
വാദത്തിനിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനറേറ്റ് ചെയ്ത ഇത്തരം വ്യാജ മുൻവിധികൾ കോടതിയിൽ ഹാജരാക്കുന്നത് അഭിഭാഷകരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ ‘പ്രൊഫഷണൽ ദുരാചാരമായി’ (Misconduct) കണക്കാക്കുമെന്നും സുപ്രീം കോടതി കർശനമായി മുന്നറിയിപ്പ് നൽകി. എഐയുടെ ഇത്തരം അന്ധമായ ഉപയോഗങ്ങൾ അദൃശ്യവും വിനാശകരവുമായ പ്രത്യാഘാതങ്ങൾ നിയമവ്യവസ്ഥയിൽ ഉണ്ടാക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്. സാങ്കേതികവിദ്യകളെ സ്വാഗതം ചെയ്യുമ്പോഴും, വസ്തുതകൾ വളച്ചൊടിക്കാനും ഇല്ലാത്ത നിയമങ്ങൾ നിർമ്മിക്കാനും അത് കാരണമാകുന്നത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുമെന്നതിനാൽ രാജ്യത്തെ എല്ലാ കോടതികളും ട്രൈബ്യൂണലുകളും കടുത്ത ജാഗ്രത പുലർത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.










